ബംഗളൂരു: സാങ്കേതിക തകരാറിനെ തുടര്‍ന്ന് മാറ്റിവച്ച ചന്ദ്രയാന്‍ 2 വിക്ഷേപണം 22ന് നടക്കുമെന്ന്് ഐഎസ്ആര്‍ഒ. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തില്‍നിന്ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.43നാണ് വിക്ഷേപണം. 15നായിരുന്നു ആദ്യം വിക്ഷേപണം തീരുമാനിച്ചിരുന്നത്. വിക്ഷേപണത്തിന് 56 മിനുട്ടും 24 സെക്കന്‍ഡും ബാക്കിയിരിക്കെയായിരുന്നു സാങ്കേതികത്തകരാർ കണ്ടുപിടിക്കുന്നതും വിക്ഷേപണം മാറ്റിവയ്ക്കുന്നതും.
റോക്കറ്റിന്റെ ക്രയോജനിക് സ്റ്റേജിലെ ഹീലിയം ഗ്യാസ് ടാങ്കുകളിലൊന്നില്‍ ചോര്‍ച്ചയുണ്ടായതിനെത്തുടര്‍ന്നായിരുന്നു വിക്ഷേപണം മാറ്റിയത്. കഴിഞ്ഞ 15ന് വിക്ഷേപണം നടന്നിരുന്നെങ്കില്‍ 54 ദിവസത്തെ യാത്രയ്ക്കു ശേഷം സെപ്റ്റംബര്‍ ആറിന് ലാന്‍ഡര്‍ മൊഡ്യൂൾ ചന്ദ്രനിൽ ഇറങ്ങുമായിരുന്നു. ചാന്ദ്രദിവസത്തിന്റെ ആരംഭം കണക്കാക്കിയാണ് 15ന് വിക്ഷേപണം തീരുമാനിച്ചിരുന്നത്. പേടകത്തിന്റെ വേഗവും ഭ്രമണപഥയാത്രയും പുനഃക്രമീകരിച്ച് സെപ്റ്റംബര്‍ ആറിനു തന്നെ ചന്ദ്രനിൽ ഇറക്കാനുള്ള ശ്രമത്തിലാണ് ഐഎസ്ആര്‍ഒ ഇപ്പോൾ. വിക്ഷേപണ ശേഷം ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്നു പുറത്തെത്തി ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കെത്താൻ വേണ്ടത് 22 ദിവസങ്ങളാണ്.
സാങ്കേതിക തകരാർ പരിഹരിച്ചു: ചന്ദ്രയാൻ 2 വിക്ഷേപണം 22ന്
12:24 AM Jul 19, 2019 | Deepika.com