ന്യൂഡൽഹി: ചാരനെന്ന് ആരോപിച്ച് പാക്കിസ്ഥാൻ തടവിലിട്ടിരിക്കുന്ന കുൽഭൂഷണ് ജാദവിനെ ഉടൻ വിട്ടയയ്ക്കണമെന്ന് ഇന്ത്യ. ജാദവിനെതിരേ പാക്കിസ്ഥാൻ ഉന്നയിക്കുന്ന ആരോപണങ്ങൾ തെറ്റാണെന്നും അന്താരാഷ്ട്ര കോടതി ഉത്തരവ് ഇന്ത്യയുടെ ഭാഗത്താണ് നീതിയുള്ളതെന്നു ശരിവച്ചിരിക്കുകയാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ രാജ്യസഭയിൽ പറഞ്ഞു. അന്താരാഷ്ട്ര കോടതിയിൽ നിന്നുണ്ടായ ഉത്തരവ് സംബന്ധിച്ച് പാർലമെന്റിന്റെ ഇരുസഭകളിലും പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യക്ക് സന്പൂർണ വിജയമാണ് അന്താരാഷ്ട്ര കോടതിയിലുണ്ടായത്. കുൽഭൂഷണുമായി ആശയവിനിമയം നടത്തുന്നതിനോ കാണുന്നതിനോ ഉള്ള അവകാശം പാക്കിസ്ഥാൻ ലംഘിച്ചതായി കോടതി കണ്ടെത്തി. ജാദവിന്റെ കുടുംബം സംയമനത്തോടെയാണ് വിഷയത്തെ സമീപിച്ചതെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര കോടതി വിധിയെ സ്വാഗതം ചെയ്ത രാജ്യസഭ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ എം. വെങ്കയ്യ നായിഡു, ജാദവിനെ മോചിപ്പിക്കാനുള്ള നടപടികൾ തുടരണമെന്നു നിർദേശിച്ചു.
കുൽഭൂഷണ് ജാദവിനെ ഉടൻ വിട്ടയയ്ക്കണം: ഇന്ത്യ
12:24 AM Jul 19, 2019 | Deepika.com