ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിലെ പാരാ മെഡിക്കൽ വിഭാഗത്തിലെ 1923 തസ്തികകളിലേക്ക് നിയമനത്തിനായി നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് ഇന്നു തുടക്കമാകും. ഇന്നു മുതൽ മൂന്നു ദിവസങ്ങളിലായാണ് പരീക്ഷ നടത്തുന്നത്.
ഒരു ദിവസം മൂന്നു ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തുക. രാജ്യത്തെ 107 നഗരങ്ങളിലെ 345 കേന്ദ്രങ്ങളിലായി 4.39 ലക്ഷം ഉദ്യോഗാർഥികളാണ് പരീക്ഷ എഴുതുന്നത്. സ്റ്റാഫ് നഴ്സ്, ഡയറ്റീഷൻ, ഹെൽത്ത് ആന്‍ഡ് മലേറിയ ഇൻസ്പെക്ടർ, ഫാർമസിസ്റ്റ്, ഒപ്റ്റോമെട്രിസ്റ്റ്, റേഡിയോഗ്രാഫർ തുടങ്ങിയ തസ്തികകളിലേക്കാണ് ഈ പരീക്ഷ വഴി നിയമനം നടത്തുന്നത്. 50 ശതമാനം ഉദ്യോഗാർഥികളും സ്റ്റാഫ് നഴ്സ് തസ്തികയിലേക്കാണ് അപേക്ഷിച്ചിരിക്കുന്നത്. പാരാ മെഡിക്കൽ തസ്തികകളിലേക്ക് റെയിൽവേ നടത്തുന്ന ഏറ്റവും വലിയ റിക്രൂട്ട്മെന്റാണിത്.
സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്ന റെയിൽവേയുടെ ആദ്യ പരീക്ഷ കൂടിയാണിത്. മൊത്തം ഒഴിവുകളുടെ 10 ശതമാനം സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി നീക്കിവച്ചിരിക്കുന്നു.
90 മിനിറ്റാണ് പരീക്ഷയുടെ ദൈർഘ്യം. പ്രഫഷനൽ ശാഖ, പൊതു വിജ്ഞാനം, പൊതു ഗണിതം, പൊതുവായ സാമർഥ്യവും മാനസിക ശേഷിയും, ശാസ്ത്രം തുടങ്ങിയ മേഖലകളിൽ നിന്നുള്ള ഒബ്ജക്ടീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ പരീക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
റെയിൽവേ പാരാ മെഡിക്കൽ റിക്രൂട്ട്മെന്റിന് ഇന്നു തുടക്കം
12:23 AM Jul 19, 2019 | Deepika.com