ന്യൂഡൽഹി: കുൽഭൂഷണ് ജാദവ് കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയിൽ ഇന്ത്യയിൽ പരക്കെ ആഹ്ലാദം. ഇന്ത്യയുടെ വലിയ വിജയമാണ് നെതർലൻഡ്സിലെ ഹേഗിലുള്ള അന്താരാഷ്ട്രകോടതിയിൽ ഉണ്ടായതെന്നും വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരും മന്ത്രിമാരും ബിജെപിയും കോണ്ഗ്രസും എഎപിയും അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ നിയമ, നയതന്ത്ര വിജയമാണെന്നു ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ നേതാക്കളും പാർട്ടികളും ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര കോടതിയുടെ ഉത്തരവ് പൂർണമായ അർഥത്തിൽ പാക്കിസ്ഥാൻ പാലിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യയുടെ വിദേശകാര്യ വക്താവ് പറഞ്ഞു.
ഇതേസമയം, പാക്കിസ്ഥാന്റെ വൻ വിജയമാണ് ഹേഗിലെ അന്താഷ്ട്രകോടതിയുടെ വിധിയെന്ന് പാക്കിസ്ഥാൻ സർക്കാർ വിശേഷിപ്പിച്ചു. കുൽഭൂഷണ് ജാദവിനെ മോചിപ്പിക്കാനും തിരികെ കൊണ്ടുപോകാനുമുള്ള ഇന്ത്യയുടെ ആവശ്യങ്ങൾ കോടതി തള്ളിയതായി പാക് സർക്കാർ ട്വിറ്ററിൽ പറഞ്ഞു.
• പ്രധാനമന്ത്രി നരേന്ദ്ര മോദി
വിധിയെ സ്വാഗതം ചെയ്യുന്നു. സത്യവും നീതിയും വിജയിച്ചിരിക്കുന്നു. വസ്തുതകൾ വിശദമായി പരിശോധിച്ച ശേഷമുള്ള വിധിയിൽ അന്താരാഷ്ട്ര കോടതിയെ അഭിനന്ദിക്കുന്നു.
കുൽഭൂഷൻ ജാദവിന് നീതി കിട്ടുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഓരോ ഇന്ത്യക്കാരന്റെയും സുരക്ഷയ്ക്കും ക്ഷേമത്തിനുമായി ഞങ്ങളുടെ സർക്കാർ എപ്പോഴും പ്രവർത്തിക്കും.
• ഡോ. എസ്. ജയശങ്കർ
കുൽഭൂഷണ് ജാദവിന്റെ കുടുംബവുമായി സംസാരിച്ചു. അവരുടെ ധീരതയെ അഭിനന്ദിക്കുന്നു. സത്യമേവ ജയതേ
• സുഷമ സ്വരാജ്
വിധിയെ സ്വാഗതം ചെയ്യുന്നു. ഇന്ത്യയുടെ വൻവിജയമാണിത്. അന്താരാഷ്ട്രനീതിന്യായ കോടതിയെ സമീപിക്കാൻ മുന്നിൽ നിന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേസ് വിജയകരമായി അവതരിപ്പിച്ച ഹരീഷ് സാൽവക്കും നന്ദി.
• രവീഷ് കുമാർ (വിദേശകാര്യ വക്താവ്)
ഇന്ത്യയുടെ നിലപാട് ശരിയെന്നു തെളിഞ്ഞു. ജാദവിന്റെ കേസിൽ ഇന്ത്യക്ക് അനുകൂലമായ അന്താരാഷ്ട്ര കോടതിയുടെ വിധിയെ സ്വാഗതം ചെയ്യുന്നു. ജാദവിന്റെ വധശിക്ഷ പുനഃപരിശോധിക്കണമെന്ന കോടതി വിധി പൂർണ അർഥത്തിൽ നടപ്പാക്കാൻ പാക്കിസ്ഥാൻ തയാറാകുമെന്നു കരുതുന്നു.
• കോണ്ഗ്രസ്
കുൽഭൂഷണ് ജാദവ് കേസിലെ അന്താരാഷ്ട്ര കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ഇന്ത്യയുടെ വലിയ വിജയമാണിത്. എത്രയും വേഗം ജാദവിനെ തിരിച്ചെത്തിക്കുന്നതിനായി ഞങ്ങൾ തുടർന്നും പ്രാർഥിക്കുന്നു.
• പ്രിയങ്ക ഗാന്ധി
ജാദവ് കേസിലെ വിജയത്തിൽ വലിയ സന്തോഷം. അവസാനം നീതി വിജയിച്ചിരിക്കുന്നു. ജാദവിന്റെ കുടുംബത്തിന്റെ സന്തോഷത്തിൽ ഇന്ത്യ മുഴുവനും ചേരുന്നു.
• രണ്ദീപ് സിംഗ് സുർജേവാല (എഐസിസി വക്താവ്)
ജാദവിന്റെ സുരക്ഷയും ക്ഷേമവും സംബന്ധിച്ച ഓരോ ഇന്ത്യക്കാരന്റെയും ആശങ്കയ്ക്ക് ഇനിയും പരിഹാരമായിട്ടില്ല. പാക്കിസ്ഥാന് ഇഷ്ടമുള്ള രീതിയിലും ഫോറത്തിലും ജാദവിന്റെ കേസ് പുനഃപരിശോധിക്കണമെന്നതാണ് കോടതിയുടെ വിധി.
നീതിയുടെ മറ്റൊരു അട്ടിമറിക്ക് ജാദവിനെ തുറന്നിട്ടു കൊടുക്കുന്നതാണിത്.
• അരവിന്ദ് കേജരിവാൾ
ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്തതിനെയും ഇന്ത്യക്ക് നയതന്ത്ര ബന്ധം അനുവദിച്ചതിനെയും ഹാർദമായി സ്വാഗതം ചെയ്യുന്നു. സത്യവും നീതിയും വിജയിക്കും.
• രാജ്നാഥ് സിംഗ്
ഇന്ത്യയുടെ വലിയ വിജയമാണെന്നതിൽ സംശയമില്ല.
• പി. ചിദംബരം
മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന, നിയമം നടപ്പാക്കുന്ന രീതിയുടെ, നീതിയുടെ ശരിയായ വിധിയാണ് അന്താരാഷ്ട്രകോടതിയുടേത്.
• നിതിൻ ഗഡ്കരി
ഇന്ത്യയുടെ വലിയ നയതന്ത്ര വിജയം. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേ എന്നിവരുടെ നിരന്തര പ്രയത്നത്തിന് അഭിനന്ദനങ്ങൾ.
• ഷമ മുഹമ്മദ് (എഐസിസി വക്താവ്)
ഇന്ത്യയുടെ വൻവിജയമാണിത്. ജാദവിനെതിരേയുള്ള കേസ് തുടക്കം മുതലേ കള്ളമാണ്. ലോകത്തിനു മുന്നിൽ പാക്കിസ്ഥാന്റെ നുണ തുറന്നുകാണിക്കപ്പെട്ടു.
ജീവൻ കാത്ത പോരാട്ടം
01:29 AM Jul 18, 2019 | Deepika.com