സത്താറ: കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ തടഞ്ഞ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി അറിഞ്ഞ് പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ ജാവ്ലി ഗ്രാമനിവാസികൾ ആഹ്ലാദത്തിമിർപ്പിൽ. ജാദവിനെ ഉടൻ മോചിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ജാവ്ലിയിലെ തന്റെ കൃഷിയിടത്തിൽ വീട് പണിത ജാദവ് വർഷത്തിൽ രണ്ടുമൂന്നു തവണ അവിടെയെത്തുമായിരുന്നെന്ന് അയൽവാസി പറഞ്ഞു. എന്തുവില കൊടുത്തും ജാദവിനെ മോചിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുംബൈ പോലീസിലെ റിട്ട. അസിസ്റ്റന്റ് കമ്മീഷണർ സുധീർ ജാദവിന്റെ മകനാണു കുൽഭൂഷൺ.
ഇദ്ദേഹത്തിന്റെ അമ്മാവൻ സുഭാഷ് ജാദവും അസിസ്റ്റന്റ് പോലീസ് കമ്മീഷണറായിരുന്നു.
കുൽഭൂഷന്റെ ഇന്ത്യയിലേക്കുള്ള മടങ്ങിവരവിനായി കാത്തിരിക്കുകയാണെന്നു സുഭാഷ് ജാദ് പറഞ്ഞു.
കുൽഭൂഷൺ ഏതാനും വർഷം താമസിച്ചിരുന്ന മുംബൈ പരേലിൽ സുഹൃത്തുക്കളും ബന്ധുക്കളും കോടതി നടപടികൾ ലൈവായി കാണുന്നുണ്ടായിരുന്നു. കുൽഭൂഷന്റെ വധശിക്ഷ റദ്ദാക്കിയ വിവരമറിഞ്ഞ് സുഹൃത്തുക്കൾ, സമാധാനത്തിന്റെ പ്രതീകമായി പ്രാവുകളെ പറത്തി.
ഇന്ത്യ കുൽഭൂഷണൊപ്പം എന്നു പ്രിന്റ് ചെയ്ത ടി-ഷർട്ടുകൾ അണിഞ്ഞാണ് സുഹൃത്തുക്കൾ കോടതിനടപടികൾ കണ്ടത്. പ്രത്യേക പ്രാർഥനകളും നടത്തിയിരുന്നു.
ആഹ്ലാദത്തിമിർപ്പിൽ ജാവ്ലി ഗ്രാമം
01:29 AM Jul 18, 2019 | Deepika.com