ന്യൂഡൽഹി: വിശ്വാസ വോട്ടെടുപ്പ് നടപടികളിൽ പങ്കെടുക്കാൻ കർണാടകയിലെ എംഎൽഎമാരെ നിർബന്ധിക്കരുതെന്ന സുപ്രീം കോടതി ഉത്തരവ് കൂട്ടത്തോടെ കൂറുമാറ്റം നടത്താനുള്ള നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് കോണ്ഗ്രസ്. ഇത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചു.
ഒരു അംഗം കൂറുമാറി വോട്ട് ചെയ്താൽ അയോഗ്യനാക്കാനുള്ള അധികാരം സ്പീക്കർക്കുണ്ട്. അതിനെ ചോദ്യം ചെയ്യുകയാണ് സുപ്രീം കോടതി ഉത്തരവ്. വിപ്പ് കൊടുക്കുക, നിയമസഭാ നടപടികളിൽ പങ്കെടുക്കുക എന്നതൊക്കെ പാർട്ടികളുടെ അധികാരത്തിൽ പെടുന്നതാണെന്നും അതിൽ സുപ്രീം കോടതി എങ്ങനെയാണ് ഇടപെടുകയെന്നും വേണുഗോപാൽ ചോദിച്ചു. ഇത് കർണാടകയിൽ മാത്രമല്ല മറ്റ് പല സ്ഥലങ്ങളിലും വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘മോശം വിധിന്യായം’ എന്ന് അഭിപ്രായപ്പെട്ട കർണാടക പ്രദേശ് കോൺഗ്രസ് നേതൃത്വം കോടതിവിധി വിമതരെ സഹായിക്കുമെന്നു പറഞ്ഞു. കുതിരക്കച്ചവടത്തെ പ്രോത്സാഹിപ്പിച്ചേക്കാമെന്നും കെസിപിസി പ്രസിഡന്റ് ദിനേശ് ഗുണ്ടു റാവു ട്വിറ്ററിൽ അഭിപ്രായപ്പെട്ടു. ‘അസാധാരണ ഉത്തരവ്’ എന്നായിരുന്നു കോടതിവിധിക്കു തൊട്ടുപിന്നാലെയുള്ള അദ്ദേഹത്തിന്റെ ട്വീറ്റ്. വിപ്പ് ലംഘിക്കാൻ വിമത എംഎൽഎമാരെ കൃത്യമായും സഹായിക്കുന്ന വിധിയാണിതെന്നു രണ്ടാമത്തെ ട്വീറ്റിൽ പറഞ്ഞു. നിയമനിർമാണസഭയുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണു വിധിയെന്നു തുടർന്ന് അദ്ദേഹം വിമർശനമുന്നയിച്ചു.
കർണാടക: വിധിയിൽ കോൺഗ്രസിനു നിരാശ
12:45 AM Jul 18, 2019 | Deepika.com