ന്യൂഡൽഹി: മധ്യപ്രദേശിലെ വ്യാപം അഴിമതിയേക്കാൾ ഗുരുതരമായ ക്രമക്കേടുകൾ കേരളത്തിലെ പിഎസ്സി പരീക്ഷകളിൽ നടക്കുന്നതായാണു സംശയിക്കേണ്ടതെന്ന് യുഡിഎഫ് നേതാക്കൾ. മുഖ്യമന്ത്രിക്ക് പോലീസിലും പോലീസിന് മുഖ്യമന്ത്രിയിലും വിശ്വാസമില്ലെന്ന് സമ്മതിച്ചനിലയ്ക്ക് മുഖ്യമന്ത്രിക്കസേരയിൽ ഒരു നിമിഷം തുടരാൻ പിണറായി വിജയന് അർഹതയില്ലെന്ന് പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ പറഞ്ഞു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്തും പിഎസ്സിയിലെ വിവാദ റാങ്കുകളുമായി ബന്ധപ്പെട്ട എല്ലാ സംഭവങ്ങളെക്കുറിച്ചും സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നു യുഡിഎഫ് കണ്വീനർ ബന്നി ബഹനാൻ, മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, കേരള കോണ്ഗ്രസ്-എം നേതാവ് ജോസ് കെ. മാണി, ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എന്നിവർ ഡൽഹിയിൽ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേരളത്തിലെ വിദ്യാർഥി സമരത്തെ പോലീസിനെക്കൊണ്ടു തല്ലിച്ചതച്ച് പ്രതിഷേധം ഇല്ലാതാക്കാൻ സർക്കാരിനെ അനുവദിക്കില്ല. സമരം യുഡിഎഫ് ഏറ്റെടുക്കുന്നതിനെക്കുറിച്ചു ആലോചിക്കാൻ യുഡിഎഫ് വൈകാതെ യോഗം ചേരുമെന്നു കണ്വീനർ വ്യക്തമാക്കി.
• ബെന്നി ബഹനാൻ
ഫാസിസം അപകടകരമായ നിലയിലെത്തുകയും കേരളം അരാജകത്വത്തിലേക്കു പോവുകയുമാണ്. യൂണിവേഴ്സിറ്റി, പിഎസ്സി പരീക്ഷകളുടെ ചോദ്യപേപ്പറുകളിലും ഉത്തരക്കടലാസുകളിലും വലിയ തോതിൽ ക്രമക്കേടുകൾ നടന്നതിന്റെ തെളിവുകളാണു സംസ്ഥാനം കണ്ടത്. അന്പെയ്ത്തിന് എവിടെ നിന്നു സർട്ടിഫിക്കറ്റ് കിട്ടിയെന്ന് തെളിയിക്കണം.
അർഹതയുള്ള ഉദ്യോഗാർഥികളെ മാറ്റിനിർത്തിയാണ് എസ്എഫ്ഐ നേതാക്കൾക്ക് റാങ്ക് നൽകിയത്. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ പിഎസ്സിയിൽ ഉണ്ടാകുമെന്നും ബെന്നി ബഹനാൻ പറഞ്ഞു.
• പി.കെ. കുഞ്ഞാലിക്കുട്ടി
കേരളം കണ്ടതിൽ വച്ച് ഏറ്റവും ഗൗരവമുള്ള സംഭവങ്ങളാണ് നടക്കുന്നത്. ഇതൊന്നും ഒറ്റപ്പെട്ടതല്ല. അക്രമങ്ങളിലൂടെയും കൃത്രിമങ്ങളിലൂടെയുമാണു കേരളത്തിലെ പല കോളജുകളും എസ്എഫ്ഐ കൈയടക്കി വച്ചിരിക്കുന്നത്. ചോദ്യ പേപ്പറും ഉത്തരക്കടലാസും അവർ തന്നെ ഉണ്ടാക്കുന്നു. പോലീസിലും മറ്റു സർവീസുകളിലും ക്രമക്കേടിലൂടെ കയറിയ എത്രപേരുണ്ടാകും. കുറെക്കാലമായി ഇതാണു നടക്കുന്നത്.
കഷ്ടപ്പെട്ടു പഠിച്ച കുട്ടികളുടെ അവസരമാണ് തട്ടിയെടുത്തത്. വ്യാപം അഴിമതി പോലെ ആഴവും പരപ്പുമുള്ളതാണ് കേരളത്തിലേത്. കേരളത്തിലെ മൊത്തം സംവിധാനം തന്നെ തകർച്ചയിലാക്കി. കേരള മന്ത്രിസഭയിൽ ജനങ്ങൾക്ക് വിശ്വാസമില്ലാതായെന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ തെളിഞ്ഞതാണ്. മുഖ്യമന്ത്രി സ്വയം ഒഴിയാൻ സമയമായി.
• ജോസ് കെ. മാണി
ഉത്തമപൗരന്മാരെ സൃഷ്ടിക്കേണ്ട കലാലയങ്ങളിൽ കൊലയാളികളെ സൃഷ്ടിക്കുന്നതിനാണു കേരള സർക്കാർ പിന്തുണ നൽകുന്നത്. കോളജുകളിലെ ലബോറട്ടറികൾക്കു പകരം ആയുധപ്പുരകളാണ്. കേരളം അരാജകത്വത്തിലേക്കു പോകുകയാണ്. യൂണിവേഴ്സിറ്റി, പിഎസ് സി ഉത്തരക്കടലാസുകളും വ്യാജ സീലുകളും ഒക്കെ വലിയ ക്രമക്കേടുകളുടെ ഒരു അറ്റം മാത്രമാണ്. കഷ്ടപ്പെട്ടു പഠിക്കുന്ന വിദ്യാർഥികളെയാണ് വഞ്ചിക്കുന്നത്.
കേരളത്തിലെ ജനം നിലയില്ലാത്ത നിലയിലായി. പ്രവാസികൾക്കും കർഷകർക്കും വിദ്യാർഥികൾക്കും രക്ഷയില്ല. സിബിഐ അന്വേഷണത്തിലൂടെയേ സത്യം പുറത്തുവരുകയുള്ളൂ.
• എൻ.കെ. പ്രേമചന്ദ്രൻ
ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സർവനന്മയും നഷ്ടപ്പെടുത്തിയ സർക്കാരാണ് കേരളത്തിലേത്. കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്. യൂണിവേഴ്സിറ്റി കോളജും പിഎസ്സിയും പോലെ സ്വതന്ത്രമായ സ്ഥാപനങ്ങളെയാണു പാർട്ടിവത്കരിച്ചത്. ഈ സർക്കാരിൽ നിന്നും ഒന്നും പ്രതീക്ഷിക്കേണ്ട. പാർട്ടിയാണു എല്ലാം തീരുമാനിക്കുക. യൂണിവേഴ്സിറ്റി കോളജിലെ യൂണിറ്റ് പ്രസിഡന്റ് എസ്എഫ്ഐയുടെ ഒരു പ്രധാന നേതാവാണ്. ഉന്നതരായ മറ്റു പലരുടെയും സഹായമില്ലാതെ ഇതൊക്കെ നടക്കില്ല. ഗവർണറെ പോയി കണ്ട വിദ്യാഭ്യാസ മന്ത്രിക്ക് യൂണിവേഴ്സിറ്റി കോളജിൽ ഒന്നു പോകാമായിരുന്നില്ലേ? ഭ്രാന്തമായ രീതിയിലാണു ശബരിമല പ്രശ്നത്തെ പോലീസ് കൈകാര്യം ചെയ്തതെന്നു മുഖ്യമന്ത്രി സമ്മതിച്ചു. പിണറായി വിജയന് ഒരു നിമിഷം തുടരാൻ ധാർമിക അവകാശമില്ല. സന്പൂർണ പരാജയത്തിന്റെ നേർസാക്ഷ്യമാണ് കേരള സർക്കാർ.
പിഎസ്സിയിലെ ക്രമക്കേടുകൾ വ്യാപം അഴിമതിയെ കടത്തിവെട്ടുന്നത്: യുഡിഎഫ്
12:45 AM Jul 18, 2019 | Deepika.com