പാറ്റ്ന: നേപ്പാളിൽ അപ്രതീക്ഷിതമായി ഉണ്ടായ കനത്ത മഴയും ഇതിനെത്തുടർന്നുണ്ടായ വെള്ളപ്പൊക്കവും ബിഹാറിൽ പ്രളയത്തിനു കാരണമായതായി മുഖ്യമന്ത്രി നിതീഷ് കുമാർ നിയമസഭയെ അറിയിച്ചു. പ്രളയത്തിൽ ബിഹാറിൽ 33 പേർക്കു ജീവൻ നഷ്ടപ്പെട്ടു. ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. പ്രകൃതി ദുരന്തത്തിൽ 25.72 ലക്ഷം ആളുകൾ ദുരിതം അനുഭവിക്കുന്നതായി നിതീഷ് കുമാർ പറഞ്ഞു. സാധാരണ ഓഗസ്റ്റ്, സെപ്റ്റംബർ മാസത്തിലാണ് ദക്ഷിണ ബിഹാറിൽ പ്രളയമുണ്ടാകുന്നത്. എന്നാൽ, ഇത്തവണ നേപ്പാളിലെ തെറായി മേഖലയിലുണ്ടായ കനത്ത മഴയെത്തുടർന്ന് ബിഹാറിൽ നേരത്തേ പ്രളയം എത്തി.
മൂന്നു നാലു ദിവസം കൊണ്ട് തെറായി മേഖലിയിൽ 280- 300 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. സാധാരണ ലഭിക്കുന്നതിലും 50 മില്ലി മീറ്റർ മഴയാണ് അധികമായി ലഭിച്ചത്. ഇതേത്തുടർന്ന് ബിഹാറിലെ കോസി, ബാഗ്മതി, മഹാനന്ദ എന്നീ നദികളിൽ വെള്ളപ്പൊക്കമുണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു.
ആസാമിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 17 ആയി. 45 ലക്ഷം പേർ ദുരിതത്തിനിരയായി.
ബ്രഹ്മപുത്രയും പോഷകനദികളും കരകവിഞ്ഞൊഴുകകയാണ്. സംസ്ഥാനത്തെ 4620 ഗ്രാമങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു. 226 ദുരിതാശ്വാസ ക്യാന്പുകളിലായി ഒരു ലക്ഷത്തിലധികം പേർ കഴിയുന്നു. സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ടിലേക്ക് കേന്ദ്ര സർക്കാർ 251.55 കോടി രൂപ അനുവദിച്ചു.
നേപ്പാളിലെ കനത്ത മഴ ബിഹാറിനെ മുക്കി
12:18 AM Jul 17, 2019 | Deepika.com