ന്യൂഡൽഹി: സംസ്ഥാനത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് റോഡ് നിർമാണത്തിന് ഭൂമി ഏറ്റെടുക്കുന്പോൾ നൽകേണ്ടി വരുന്ന നഷ്ടപരിഹാര തുകയുടെ കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ സഹായം ഉറപ്പു നൽകി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഈ വിഷയത്തിൽ അടുത്ത ആഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തുന്ന ചർച്ചയിൽ അന്തിമ തീരുമാനം എടുക്കും. ധനാഭ്യർഥന ചർച്ചയിൽ എൻ.കെ. പ്രേമചന്ദ്രൻ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ദേശീയ പാത വികസനത്തിൽ ഇനി പ്രത്യേക പരിഗണന പട്ടിക ഇല്ലെന്നും കേരളത്തിലെ എൻഎച്ച് 66 ദേശീയപാത വികസനത്തിന്റെ മുൻഗണനാ പട്ടികയിൽനിന്ന് ഒഴിവാക്കി പുറത്തിറക്കിയ വിജ്ഞാപനം പിൻവലിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണ് കേരളത്തെ ഒഴിവാക്കിയത്.
ദേശീയപാത കൊല്ലം ബൈപാസിൽ നിരന്തരം ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ സത്വരനടപടികൾ സ്വീകരിക്കണമെന്ന് ധനാഭ്യർഥന ചർച്ചയിൽ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. രണ്ടുവരിയായി നിർമിച്ച കൊല്ലം ബൈപാസ് സർവീസ് റോഡുകളും അനുബന്ധ സൗകര്യങ്ങളോടും കൂടി നാലുവരിയായി വികസിപ്പിക്കണമെന്നും ചർച്ചയിൽ ആവശ്യപ്പെട്ടു. കേന്ദ്ര റോഡ് ഫണ്ടിന്റെ ബജറ്റ് വിഹിതം വർധിപ്പിക്കണമെന്നും റോഡുകൾ തെരഞ്ഞെടുക്കുന്നതിൽലോക്സഭാംഗങ്ങളുടെ നിർദേശം പരിഗണിക്കണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.
റോഡ് നിർമാണം: നഷ്ടപരിഹാരത്തിന് സഹായം ഉറപ്പു നൽകി കേന്ദ്രം
12:18 AM Jul 17, 2019 | Deepika.com