ബംഗളൂരു/മുംബൈ/ന്യൂഡൽഹി: കർണാടകത്തിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനു വിരാമമിട്ട് കോൺഗ്രസ്-ജെഡിഎസ് സർക്കാർ വ്യാഴാഴ്ച വിശ്വാസവോട്ട് തേടും. രാവിലെ 11നു വോട്ടെടുപ്പ് നടക്കുമെന്നു സ്പീക്കർ കെ.ആർ. രമേശ്കുമാർ അറിയിച്ചു. ഭരണ-പ്രതിപക്ഷ നേതാക്കൾ പങ്കെടുത്ത ബിസിനസ് അഡ്വൈസറി കമ്മിറ്റി(ബിഎസി) യോഗത്തിലാണ് വിശ്വാസവോട്ടിന്റെ തീയതി നിശ്ചയിച്ചത്. വ്യാഴാഴ്ച വരെ സഭ നിർത്തിവയ്ക്കാനും തീരുമാനിച്ചതായി സ്പീക്കർ പറഞ്ഞു. ബിജെപിയുടെ ആവശ്യപ്രകാരമാണിത്.
തന്റെ സർക്കാർ പ്രതിസന്ധികളെ അതിജീവിക്കുമെന്നു മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിമത എംഎൽഎമാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് കൂടുതൽ സമയം ലഭിക്കുമെന്നു മുതിർന്ന കോൺഗ്രസ് നേതാക്കൾ പറഞ്ഞു. സർക്കാരിനെതിരേ അവിശ്വാസപ്രമേയത്തിനു ബിജെപി നേതാക്കളായ ജെ.സി. മധുസ്വാമി, കെ.ജി. ബൊപ്പയ്യ, സി.എം, ഉദാസി എന്നിവർ നോട്ടീസ് നല്കിയിരുന്നുവെങ്കിലും പിന്നീട് വിശ്വാസവോട്ട് നടപടികൾ അംഗീകരിക്കുകയായിരുന്നു.
ഇതിനിടെ, സ്പീക്കർ രാജി സ്വീകരിക്കാത്തതിനെതിരേ അഞ്ച് എംഎൽഎമാർ നല്കിയ ഹർജി സുപ്രീംകോടതി ഇന്നു പരിഗണിക്കും. കെ. സുധാകർ, ആർ. റോഷൻ ബെയ്ഗ്, എം.ടി.ബി. നാഗരാജ്, മുനിരത്ന, ആനന്ദ് സിംഗ് എന്നിവരാണ് ഇന്നലെ ഹർജി നല്കിയത്. നേരത്തേ ഇതേ ആവശ്യമുന്നയിച്ച് പത്ത് എംഎൽഎമാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
മുംബൈയിലുള്ള 15 എംഎൽഎമാരെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് നേതാക്കളുടെ ശ്രമം ഫലം കണ്ടില്ല. മല്ലികാർജുൻ ഖാർഗെയോ ഗുലാം നബി ആസാദിനെയോ കാണാൻ തങ്ങൾക്കു താത്പര്യമില്ലെന്നറിയിച്ച് വിമത എംഎൽഎമാർ ഇന്നലെ മുംബൈ പോലീസ് തലവനു കത്തെഴുതി. എംഎൽഎമാരെ അനുനയിപ്പിക്കാൻ ഖാർഗെയും കുമാരസ്വാമിയും ഉൾപ്പെടെ പ്രമുഖ നേതാക്കൾ മുംബൈക്കു പോകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. വിമത എംഎൽഎമാർ വ്യാഴാഴ്ച സഭയിലെത്തില്ലെന്നാണു സൂചന.
16 എംഎൽഎമാർ രാജിവച്ചതിനെത്തുടർന്നാണു കുമാരസ്വാമി സർക്കാർ പ്രതിസന്ധിയിലായത്. രണ്ടു സ്വതന്ത്രർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. ഇവരുടേതുൾപ്പെടെ ബിജെപിക്ക് 107 പേരുടെ പിന്തുണയുണ്ട്. ഭരണപക്ഷത്ത് സ്പീക്കറെക്കൂടാതെ 100 പേരാണുള്ളത്. 16 പേരുടെ രാജി അംഗീകരിച്ചാൽ കേവല ഭൂരിപക്ഷത്തിന് 105 പേരുടെ പിന്തുണ മതി.
കർണാടക സർക്കാർ വ്യാഴാഴ്ച വിശ്വാസവോട്ട് തേടും
11:59 PM Jul 15, 2019 | Deepika.com