ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയമേറ്റു രണ്ടു മാസത്തിനു ശേഷവും കോണ്‍ഗ്രസിൽ കടുത്ത പ്രതിസന്ധി തുടരുന്നു. കർണാടകയിലും ഗോവയിലും കോണ്‍ഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിലേക്കു കൂറുമാറിയിട്ടും കോണ്‍ഗ്രസ് തലപ്പത്ത് ഒരനക്കവുമില്ല.
വൻവിജയത്തോടെ വീണ്ടും അധികാരത്തിലേറിയ ബിജെപിയാകട്ടെ രാജ്യമെങ്ങും വിപുലമായ പ്രവർത്തനങ്ങൾ ശക്തമാക്കുന്നു. ഒപ്പം കോണ്‍ഗ്രസിനെ ഇനിയും കൂടുതൽ ദുർബലപ്പെടുത്താനുള്ള കരുനീക്കങ്ങളും നടത്തുന്നു. ബിജെപിയും ആർഎസ്എസും കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പലതലത്തിൽ പിടിമുറുക്കുകയാണ്.
കർണാടക സർക്കാരിനെ അട്ടിമറിച്ച് ബദൽ സർക്കാരുണ്ടാക്കുന്നതിനു പുറമെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സർക്കാരിനെ കൂടി ദുർബലമാക്കാൻ ബിജെപി അണിയറ നീക്കം തുടങ്ങിയിട്ടുണ്ട്. ഗോവയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന കോണ്‍ഗ്രസിലെ പ്രതിപക്ഷ നേതാവ് അടക്കം പത്ത് എംഎൽഎമാരെ കൂടി ഒരുമിച്ചു കൂറുമാറ്റിച്ചതും കോണ്‍ഗ്രസിനെ ദുർബലപ്പെടുത്തുകയോ, ഇല്ലാതാക്കുകയോ ചെയ്യാനുള്ള ബിജെപിയുടെ തന്ത്രങ്ങളുടെ പരസ്യമായ നടപടിയായി.
കോണ്‍ഗ്രസ് പ്രസിഡന്റു സ്ഥാനത്തു നിന്നും രാഹുൽ ഗാന്ധി കഴിഞ്ഞ മേയ് 25ന് രാജി പ്രഖ്യാപിച്ച ശേഷം 50 ദിവസം കഴിഞ്ഞിട്ടും പകരം അധ്യക്ഷനെക്കുറിച്ചോ, ബദൽ സംവിധാനത്തെക്കുറിച്ചോ ധാരണയിലെത്താൻ കോണ്‍ഗ്രസിനു കഴിഞ്ഞിട്ടില്ല. ഇക്കാര്യം ചർച്ച ചെയ്യാൻ കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി ചേരുന്ന തീയതി സംബന്ധിച്ചു പോലും ഇന്നലെയും അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.
പുതിയ എഐസിസി പ്രസിഡന്റിനെ സംബന്ധിച്ചു ചില മാധ്യമങ്ങളിൽ പ്രചരിക്കുന്ന പേരുകളും പ്രവർത്തക സമിതി യോഗത്തിന്റെ തീയതിയുമെല്ലാം വെറും ഉൗഹാപോഹം മാത്രമാണെന്നു ഉന്നത നേതാവ് ദീപികയോടു പറഞ്ഞു. പുതിയ പ്രസിഡന്റിനു പുറമെ ഏതാനും വർക്കിംഗ് പ്രസിഡന്റുമാരെ കൂടി നിയോഗിക്കുകയെന്നതും നിർദേശം മാത്രമാണ്. പരിചയസന്പന്നനായ മുതിർന്ന നേതാവ് വേണമെന്നും അല്ല താരതമ്യേന ചെറുപ്പക്കാരൻ വേണമെന്നുമുള്ള വാദഗതികൾ പല തലങ്ങളിൽ നിന്നുയരുന്നുണ്ട്.
നെഹ്റു- ഗാന്ധി കുടുംബത്തിൽ നിന്നു അടുത്ത കോണ്‍ഗ്രസ് അധ്യക്ഷനെ തെരയേണ്ടതില്ലെന്നു രാഹുൽ ഗാന്ധി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സോണിയ, രാഹുൽ, പ്രിയങ്ക എന്നിവർ പ്രസിഡന്റു പദവി ഇനി ഏറ്റെടുക്കില്ലെന്നതാണു മൂവരും നൽകുന്ന സൂചന. പകരക്കാരനായി ആരെയും നിർദേശിക്കാനില്ലെന്ന നിലപാടിലും രാഹുൽ അയവു വരുത്തിയിട്ടില്ല. അധ്യക്ഷ പദവി ഒഴികെ പാർട്ടി പറയുന്ന ഏതു കാര്യവും ചെയ്യാൻ തയാറാണെന്നും ഒളിച്ചോടില്ലെന്നും മുതിർന്ന നേതാക്കളോട് രാഹുൽ പലതവണ പറഞ്ഞിരുന്നു.
താത്്കാലിക പ്രതിസന്ധിയെ വലിയ അവസരമായി പ്രയോജനപ്പെടുത്താൻ നിലവിലെ വർക്കിംഗ് കമ്മിറ്റി അംഗങ്ങൾക്കും മുതിർന്ന നേതാക്കൾക്കും ഇനിയും കഴിഞ്ഞിട്ടില്ല. നെഹ്റു കുടുംബത്തിന്റെ നിയന്ത്രണമില്ലാതെ, എന്നാൽ പൂർണ പിന്തുണയോടെ പുതിയ നേതൃത്വത്തിന് പ്രവർത്തിക്കാൻ കിട്ടിയ അവസരം പാഴാക്കരുതെന്നു ചിന്തിക്കുന്നവരും കോണ്‍ഗ്രസിലുണ്ട്.
നവജേ്യാത് സിദ്ദു മന്ത്രിസ്ഥാനം രാജിവച്ച പഞ്ചാബിലും നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നേതാക്കൾ തമ്മിലടി തുടരുകയാണ്. ഭരണമുള്ള മധ്യപ്രദേശിലും രാജസ്ഥാനിലും സ്ഥിതി വ്യത്യസ്ഥമല്ല. മധ്യപ്രദേശിൽ മുഖ്യമന്ത്രി കമൽ നാഥും ജ്യോതിരാദിത്യ സിന്ധ്യയും രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിൽ തുടരുന്ന വടംവലികൾക്ക് അയവ് വന്നിട്ടില്ല. കർണാടക ഭരണം കൈവിടുന്നതിനും ഗോവയിൽ പാർട്ടി തന്നെ ഇല്ലാതാകുന്നതിനും പുറമേയാണിത്.
ജീവനക്കാർക്കു കൃത്യമായി ശന്പളം പോലും കൊടുക്കാനാകാതെ കടുത്ത സാന്പത്തിക പ്രതിസന്ധി കൂടി നേരിടുന്നതിനിടെയാണു കോണ്‍ഗ്രസിലെ നേതൃത്വ പ്രതിസന്ധിക്കു വ്യക്തമായ പരിഹാരമില്ലാതെ കുഴയുന്നത്. പോഷക സംഘടനകളുടെയെല്ലാം പ്രതിമാസ ചെലവുകൾ കുറയ്ക്കാൻ നിർദേശിച്ചിട്ടുണ്ട്. സേവാദളിൽ മാസ ബജറ്റ് രണ്ടര ലക്ഷം രൂപയിൽ നിന്നു രണ്ടു ലക്ഷമാക്കി കുറച്ചതു പോലെ മഹിളാ, യൂത്ത്, എൻഎസ്യു തുടങ്ങിയവരെയും ചെലവു ചുരുക്കൽ ബാധിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലെ പാർട്ടി സ്ഥാനാർഥികൾക്കായി ബാങ്കുകളിൽ നിന്നെടുത്ത ഓവർ ഡ്രാഫ്റ്റുകൾ തിരിച്ചടയ്ക്കാൻ വരെ പ്രയാസപ്പെടുകയാണ്.
ജോർജ് കള്ളിവയലിൽ
തോൽവിയടഞ്ഞിട്ടു രണ്ടു മാസം; ഇനിയും നടുവു നിവരാതെ കോണ്‍ഗ്രസ്
11:59 PM Jul 15, 2019 | Deepika.com