മുംബൈ: ബിഹാർ സ്വദേശിനിയുടെ പീഡനപരാതിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ഡിഎൻഎ പരിശോധനയ്ക്കായി രക്ത സാമ്പിളുകൾ നല്‍കിയില്ല. ഇന്നലെ മുംബൈ ഒഷിവാരാ പോലീസ് സ്റ്റേഷനിൽ ഹാജരായ ബിനോയി അസുഖമാണെന്ന് പറഞ്ഞാണ് രക്തസാമ്പിളുകൾ നല്‍കാതിരുന്നത്. ഡിഎന്‍എ പരിശോധനയ്ക്കായി ഇന്നലെ സാമ്പിൾ നല്‍കണമെന്നായിരുന്നു കഴിഞ്ഞയാഴ്ച പോലീസ് ആവശ്യപ്പെട്ടിരുന്നത്.
രാവിലെ 11.30ന് സ്റ്റേഷനിൽ ഹാജരായ ബിനോയ് കോടിയേരിയെ, അരമണിക്കൂർ സ്റ്റേഷനിൽ കാത്തിരുന്ന ശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥൻ വിളിപ്പിച്ചത്. അസുഖമാണെന്നും അതിനാൽ രക്തസാമ്പിളെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും ബിനോയ് ആവശ്യപ്പെടുകയായിരുന്നു. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും ബിനോയ് കോടിയേരിയും അഭിഭാഷകനും പോലീസിനോട്ആവര്ത്തിച്ചു.
ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ബിനോയി കോടിയേരിക്ക് മുംബൈ ദിൻഡോഷി സെഷൻസ് കോടതി മുൻകൂർജാമ്യം അനുവദിച്ചത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തിൽ എട്ടു വയസുള്ള കുട്ടിയുണ്ടെന്നുമാണ് യുവതിയുടെ പരാതി.
അസുഖമെന്ന് പറഞ്ഞ് ബിനോയ് കോടിയേരി രക്തസാമ്പിൾ നല്‍കിയില്ല
11:59 PM Jul 15, 2019 | Deepika.com