സിംല: ഹിമാചലിലെ സോളൻ ജില്ലയിൽ കനത്ത മഴയിൽ നാലുനില കെട്ടിടം തകർന്നു മരിച്ചവരുടെ എണ്ണം 14 ആയി. ഇന്നലെ ആറു മൃതദേഹങ്ങൾ കണ്ടെടുത്തു. 17 സൈനികരുൾപ്പെടെ 28 പേർക്കു പരിക്കേറ്റു.
നഹാൻ-കുമാർഹട്ടി റോഡിലെ കെട്ടിടം ഞായറാഴ്ച വൈകുന്നേരമാണു തകർന്നത്. മരിച്ചവരിൽ 13 പേർ സൈനികരാണ്. കെട്ടിടത്തിലുള്ള റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനെത്തിയ സൈനികരാണ് മരിച്ചത്.
കെട്ടിടം തകർന്ന സമയത്ത് 35 സൈനികരുണ്ടായിരുന്നുവെന്ന് പരിക്കേറ്റ സൈനികൻ പറഞ്ഞു. 4 ആസാം റെജിമെന്റിലെ സൈനികരാണ് അപകടത്തിൽപ്പെട്ടത്. കരസേനയും, സിആർപിഎഫ്, പോലീസ് എന്നിവരാണു രക്ഷാപ്രവർത്തനത്തിനു നേതൃത്വം നല്കി വരുന്നത്. എൻഡിആർഎഫിന്റെ മൂന്നു സംഘങ്ങളും അപകടസ്ഥലത്തെത്തിയിരുന്നു.
ഹിമാചലിൽ കെട്ടിടം തകർന്നു മരിച്ചവരുടെ എണ്ണം 14 ആയി
11:59 PM Jul 15, 2019 | Deepika.com