ന്യൂഡൽഹി: എൻഐഎ നിയമം മതത്തിന്റെ അടിസ്ഥാനത്തിൽ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എന്നാൽ, കുറ്റാരോപിതന്റെ മതം നോക്കാതെ ഭീകരവാദം അടിച്ചമർത്തും. ലോക്സഭയിൽ എൻഐഎ ഭേദഗതി ബില്ലിൻമേൽ നടന്ന ചർച്ചയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം. ബിൽ ലോക്സഭയിൽ ഇന്നലെ പാസായി.
യുപിഎ സർക്കാർ പോട്ട നിയമം പിൻവലിച്ചതു വോട്ട് ബാങ്കിനെ ലക്ഷ്യമിട്ടാണ്. അതിനുശേഷം ഭീകരാക്രമണങ്ങൾ വർധിക്കുന്നതാണു കണ്ടത്. മുംബൈ ആക്രണത്തിനുശേഷം എൻഐഎ നിയമം കൊണ്ടുവരാൻ യുപിഎ സർക്കാർ നിർബന്ധിതമാകുകയായിരുന്നുവെന്നും അമിത്ഷാ കൂട്ടിച്ചേർത്തു. ബിൽ പാസാകാൻ എല്ലാ പാർട്ടികളും സഹകരിക്കണം. സഭയ്ക്കുള്ളിൽ ഇക്കാര്യത്തിൽ വേർതിരിവുണ്ടായാൽ അത് പുറത്തേക്ക് തെറ്റായ സന്ദേശം പരത്താനിടയാകും. മാത്രമല്ല, ഭീകരവാദികൾ അവരുടെ വാദങ്ങളിൽ കൂടുതൽ കരുത്താർജിക്കുകയും ചെയ്യുമെന്നും അമിത് ഷാ മുന്നറിയിപ്പു നൽകി. ഭീകരവാദികൾക്കും ലോകത്തിനും ഒരു സന്ദേശം നൽകാൻ എൻഐഎ ബില്ലിന്റെ കാര്യത്തിൽ പാർലമെന്റ് ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
എൻഐഎ ഭേദഗതി നിയമം രാഷ്ട്രീയ പ്രതികാരത്തിന് ദുരുപയോഗിക്കപ്പെടുമെന്നു പ്രതിപക്ഷം ചർച്ചയ്ക്കിടെ ആരോപിച്ചിരുന്നു. ബില്ലിൻമേൽ നടന്ന ചർച്ചയ്ക്കിടെ ഒരു വേള അമിത്ഷായും അസദുദീൻ ഒവൈസിയും തമ്മിൽ വാക്കേറ്റമുണ്ടായി. ഭരണപക്ഷ അംഗങ്ങൾ സംസാരിക്കുന്നതിനിടെ ഇടയ്ക്ക് കയറി സംസാരിച്ചത് ചോദ്യം ചെയ്ത അമിത്ഷാ പ്രതിപക്ഷ നിരയിലേക്ക് നോക്കി കുപിതനായാണ് സംസാരിച്ചത്. വിരൽ ചൂണ്ടി പേടിപ്പിക്കാനൊന്നും നോക്കേണ്ടെന്ന് ഒവൈസിയും തിരിച്ചടിച്ചു. അതിവേഗ വിചാരണകൾക്കായി എൻഐഎക്ക് കോടതികൾ വരുമെന്നും അമിത്ഷാ പറഞ്ഞു.
അതിനിടെ സംജോത എക്സ്പ്രസ് സ്ഫോടനക്കേസിൽ യുപിഎ സർക്കാർ മലക്കം മറിഞ്ഞു എന്ന അമിത്ഷായുടെ ആരോപണത്തിനെതിരേ പ്രതിപക്ഷം പ്രതിഷേധം ഉയർത്തി. ഇസ്രയേലുമായും പലസ്തീനുമായും ഇന്ത്യ നല്ല ബന്ധമുണ്ടാക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്ഡിയുടെ പരാമർശത്തിനെതിരേയും പ്രതിപക്ഷം രൂക്ഷമായ വിമർശനം ഉയർത്തി. ബില്ല് കൊണ്ടു വരുന്നതിൽ സർക്കാരിന് ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്നും എതിർക്കുന്നു എന്നും സിപിഐ അംഗം കെ. സുബ്ബരായൻ പറഞ്ഞു.
ബില്ലിലെ ഇന്ത്യയുടെ താത്പര്യങ്ങളെ ബാധിക്കുന്ന എന്ന പരാമർശത്തിന് വിശദീകരണം വേണമെന്ന് അസദുദീൻ ഒവൈസി ആവശ്യപ്പെട്ടു. ഭീകരവാദത്തിന്റെ പേരിൽ നിരപരാധികൾ രാജ്യത്ത് നിരന്തരം വേട്ടയാടപ്പെടുകയാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. തീവ്രവാദത്തിന്റെ പേരിൽ ഇരുപത് വർഷത്തോളം ജയിൽവാസം അനുഭവിച്ചശേഷം നിരപരാധിയാണെന്ന് കണ്ടെത്തി വെറുതെ വിടുന്നതാണ് ഇന്ത്യൻ ക്രിമിനൽ നിയമസംഹിത. ഇരുപത് വർഷം തടവുശിക്ഷ അനുഭവിച്ച നിരപരാധിക്ക് ഒരു നഷ്ടപരിഹാരവും ലഭിക്കുന്നില്ല. ഇത് കനത്ത നീതി നിഷേധമാണ്. പോട്ട, ടാഡ നിയമങ്ങളുടെ ദുരുപയോഗം തിരിച്ചറിഞ്ഞാണ് രണ്ട് നിയമങ്ങളും ഇല്ലാതാക്കിയത്.
രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ഉണ്ടായിട്ടുള്ള അരക്ഷിതാവസ്ഥ വർദ്ധിപ്പിക്കാനേ ഇത്തരം നിയമ നിർമാണങ്ങൾ ഉപകരിക്കൂ എന്നും പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.എൻഐഎ സർക്കാരിന്റെ കൈയിലെ ഒരു ഉപകരണമായി മാറുന്നതാണ് കാണുന്നതെന്ന് ഇ.ടി മുഹമ്മദ് ബഷീർ ആരോപിച്ചു. ബില്ല് പൗരന്റെ മൗലികാവകാശങ്ങളെ ഹനിക്കുന്നതാണ് എ.എം ആരിഫ് പറഞ്ഞു.
എൻഐഎ ഭേദഗതി ബിൽ പാസായി; ദുരുപയോഗം ചെയ്യില്ലെന്ന് അമിത്ഷാ
11:59 PM Jul 15, 2019 | Deepika.com