ലക്നോ: ദളിത് യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ ബിജെപി എംഎൽഎയായ പിതാവിൽനിന്നു ഭീഷണിയുള്ള സാക്ഷി മിശ്രയ്ക്കും ഭർത്താവിനും സംരക്ഷണം നല്കാൻ കോടതി നിർദേശിച്ച് മിനിറ്റുകൾക്കകം ഇരുവർക്കും അലഹാബാദ് കോടതി വളപ്പിൽ മർദനമേറ്റു. വാദം കേൾക്കലിനുശേഷം കോടതി മുറിയിൽനിന്നു പുറത്തേക്കു പോയപ്പോൾ ഏതാനും അഭിഭാഷകരാണ് ദന്പതിമാരെ മർദിച്ചതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ജസ്റ്റീസ് സിദ്ധാർഥ് വർമയായിരുന്നു സാക്ഷിക്കും അജിതേഷിനും പോലീസ് സംരക്ഷണത്തിനു നിർദേശം നല്കിയത്.
ബറേലിയിലെ ബിജെപി എംഎൽഎ രാജേഷ് മിശ്രയുടെ മകളായ സാക്ഷിയും ദളിത് യുവാവയ അജിതേഷും കഴിഞ്ഞയാഴ്ചയാണു വിവാഹിതരായത്. ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ട താൻ ദളിതനെ വിവാഹം കഴിച്ചതിന്റെ പേരിൽ അച്ഛൻ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി സാക്ഷി പരാതിപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളിലും ഇക്കാര്യം സാക്ഷി വ്യക്തമാക്കിയിരുന്നു.
ഇതിനിടെ മറ്റൊരു ദന്പതിമാരെ കോടതിവളപ്പിൽനിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയിരുന്നു. സാക്ഷിയെയും അജിതേഷിനെയുമാണു തട്ടിക്കൊണ്ടുപോയതെന്നായിരുന്നു കോടതിയിലുണ്ടായിരുന്നവർ കരുതിയത്.
ബിജെപി എംഎൽഎയുടെ മകൾക്കും ഭർത്താവിനും കോടതിക്കുള്ളിൽ മർദനം
11:59 PM Jul 15, 2019 | Deepika.com