കോൽക്കത്ത: ഒപ്പമുണ്ടായിരുന്നവരെല്ലാം മരണപ്പെട്ടിട്ടും രബീന്ദ്രനാഥ് ദാസ് മാത്രം കടലിൽ അഞ്ചു ദിവസം മുളവടിയിൽ പിടിച്ചുനിന്നു. ഒടുവിൽ ബംഗ്ലാദേശ് കപ്പൽ എത്തിയാണു രബീന്ദ്ര ദാസിനെ രക്ഷപ്പെടുത്തിയത്. ജൂലൈ ആറിന് എഫ്ബി നയൻ മത്സ്യബന്ധന ബോട്ട് മുങ്ങിയാണ് രബീന്ദ്രനാഥ് ദാസ് അടക്കം 14 മത്സ്യത്തൊഴിലാളികൾ കടലിൽ വീണത്.
ബോട്ടിലുണ്ടായിരുന്ന ഇന്ധനടാങ്ക് കെട്ടിവച്ചിരുന്ന മുളവടികൾ അഴിച്ചെടുത്താണ് പരസ്പരം കയർകൊണ്ട് ബന്ധിച്ച് ഇവർ കിടന്നത്. ദിവസങ്ങൾ കഴിയുംതോറും ഓരോരുത്തരായി വെള്ളത്തിൽ മുങ്ങി മരിച്ചു. ഒടുവിൽ ദാസ് മാത്രമായി. ജൂലൈ പത്തിന് ബംഗ്ലാദേശ് കപ്പൽ എം വി ജാവേദിലെ ജീവനക്കാർ ദാസിനെ രക്ഷപ്പെടുത്തി ബംഗ്ലാദേശിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ ഞായറാഴ്ച കോൽക്കത്തിയിലെത്തിച്ചു.
കോൽക്കത്തയിലെ കക്കദ്വീപ് സ്വദേശിയാണ് രബീന്ദ്രനാഥ്. ഇടവിട്ട് പെയ്ത മഴയും കനത്ത തിരകളുമായിരുന്നു രബീന്ദ്രനാഥ് അഞ്ചു ദിവസവും അഭിമുഖീകരിച്ചത്. അഞ്ചു ദിവസവും ഭക്ഷണമില്ലായിരുന്നു. ദാഹിക്കുന്പോൾ മഴവെള്ളം മാത്രമായിരുന്നു ആശ്രയം. പലപ്പോഴും വലിയ തിരമാലകളിൽ ദൂരേക്ക് എറിയപ്പെട്ടു. അഞ്ചാം ദിവസം രബീന്ദ്രദാസ് ഒഴുകിയെത്തിയത് ബംഗ്ലാദേശിലെ ചിറ്റഗോംഗിനടുത്തായിരുന്നു. കപ്പൽ ജീവനക്കാർ രക്ഷപ്പെടുത്തുന്നതിന് ഏതാനും മണിക്കൂർ മുന്പാണ് അനന്തരവൻ മുങ്ങിപ്പോയത്.
മുളവടിയിൽ പിടിച്ച്, മഴവെള്ളം കുടിച്ച് രബീന്ദ്രനാഥ് ദാസ് അഞ്ച് ദിവസം കടലിൽ
11:59 PM Jul 15, 2019 | Deepika.com