ന്യൂഡൽഹി: ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കർഷകരോടു നഷ്ടപരിഹാരം ആവശ്യപ്പെട്ടു കേസ് നൽകിയ സംഭവത്തിൽ ലെയ്സ് ചിപ്സ് നിർമാതാക്കളായ പെപ്സിക്കോ കന്പനിക്ക് കേന്ദ്ര സർക്കാരിന്റെ നോട്ടീസ്. കേന്ദ്ര കൃഷി മന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ് റൈറ്റ്സ് അഥോറിറ്റിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ലെയ്സ് ചിപ്സ് നിർമിക്കുന്നതിനുള്ള ഉരുളക്കിഴങ്ങിന്റെ രജിസ്ട്രേഷൻ റദ്ദാക്കാതിരിക്കാൻ മൂന്ന് മാസത്തിനുള്ളിൽ കാരണം കാണിക്കാനാണ് അഥോറിറ്റിയുടെ നിർദേശം.
ലെയ്സ് ചിപ്സ് നിർമിക്കുന്നതിനുള്ള തരം ഉരുളക്കിഴങ്ങ് കൃഷി ചെയ്തെന്നു ചൂണ്ടിക്കാട്ടി ഗുജറാത്തിലെ ഒൻപത് കർഷകരോടു 1.05 കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് പെപ്സിക്കോ കോടതിയെ സമീപിച്ചത് കഴിഞ്ഞ ഏപ്രിലിൽ വലിയ വിവാദത്തിനിടയാക്കിയിരുന്നു. എഫ്എൽ 2027 ഇനത്തിൽ പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്യാനുള്ള അവകാശം പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ് റൈറ്റ്സ് ആക്ട് പ്രകാരം തങ്ങൾക്കാണെന്നായിരുന്നു പെപ്സിക്കോയുടെ വാദം.
ഇതേത്തുടർന്ന് പെപ്സി കന്പനിക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധമുയരുകയും ഒടുവിൽ കർഷകർക്കെതിരേയുള്ള കേസ് പിൻവലിക്കുകയാണെന്ന് പെപ്സിക്കോ അറിയിക്കുകയും ചെയ്തിരുന്നു.
സംഭവത്തിന്റെ അടിസ്ഥാനത്തിൽ കർഷകരുടെ സംഘടനയുടെ കണ്‍വീനർ കവിത കുരുഗന്തി നൽകിയ പരാതിയിലാണ് ബന്ധപ്പെട്ട അഥോറിറ്റി നടപടിയെടുത്തിരിക്കുന്നത്. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് കർഷക സംഘടനകൾ കേന്ദ്ര സർക്കാരിൽ സമ്മർദം ശക്തമാക്കിയിരുന്നു.
പെപ്സിക്കോ കന്പനിക്കു കേന്ദ്രത്തിന്റെ നോട്ടീസ്
01:09 AM Jul 15, 2019 | Deepika.com