ബംഗളൂരു: രാഷ്ട്രീയപ്രതിസന്ധിയിൽപ്പെട്ടുഴലുന്ന കർണാടകത്തിലെ സഖ്യസർക്കാരിന് ഇന്ന് നിർണായക ദിനം. വിശ്വാസവോട്ട് തേടുമെന്നു മുഖ്യമന്ത്രി എച്ച്.ഡി. കുമരാസ്വാമി കഴിഞ്ഞദിവസം നിയമസഭയിൽ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ രാജിവച്ച വിമത എംഎൽഎമാരെ ഒപ്പംചേർക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ്-ജനതാദൾ നേതൃത്വം ഊർജിതമാക്കിയിരുന്നു.
രാജി തീരുമാനം പിൻവലിക്കാമെന്ന സൂചന എം.ടി.ബി. നാഗരാജ് നൽകിയെങ്കിലും അദ്ദേഹം ഞായറാഴ്ച മുംബൈയിലേക്കു പറക്കുകയായിരുന്നു. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെയുള്ള നേതാക്കൾ നേരിൽക്കണ്ട് ചർച്ച നടത്തിയെങ്കിലും നാഗരാജ് വഴങ്ങിയില്ല. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജിവയ്ക്കുകയോ ഇന്നു വിശ്വാസവോട്ട് തേടുകയോ ചെയ്യണമെന്നു ബിജെപി ആവശ്യപ്പെട്ടു.
മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ, മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, പ്രശ്നപരിഹാരത്തിനായി ഏവരും ഉറ്റുനോക്കുന്ന കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ തുടങ്ങിയ നേതാക്കളാണ് ചർച്ചകൾക്കു ചുക്കാൻ പിടിക്കുന്നത്. രാജി സ്വീകരിക്കാൻ സ്പീക്കർക്കു നിർദേശം നൽകണമെന്ന ു കാണിച്ച് നാഗരാജ് ഉൾപ്പെടെ അഞ്ച് വിമത എംഎൽഎമാർ ശനിയാഴ്ച സുപ്രീംകോടതിയെ സമീപിച്ചിരുന്നു. രാജി പിൻവലിക്കുമെന്ന സൂചന ഇതുവരെ കോൺഗ്രസ് നേതൃത്വത്തിന് അദ്ദേഹം കൈമാറിയിട്ടില്ല.
മുംബൈയിലെ വിമതരുടെ ക്യാന്പിലുള്ള ചിക്കബല്ലാപ്പുര എംഎൽഎ കെ. സുധാകറുമായി ആശയവിനിമയം നടത്തിയ ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണു നാഗരാജ് പറയുന്നത്.
ഇന്നലെ പ്രത്യേകവിമാനത്തിൽ ഇദ്ദേഹം മുംബൈയിലേക്കു തിരിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രാദേശിക ചാനലുകൾ സംപ്രേഷണം ചെയ്തിരുന്നു. 13 മാസം പ്രായമുള്ള സർക്കാരിനെ രക്ഷിക്കുന്നതിനുള്ള അന്തിമശ്രമമെന്ന നിലയിലായിരുന്നു ചർച്ചകൾ.കഴിഞ്ഞ പത്തിനാണ് സുധാകറും നാഗരാജും സ്പീക്കർ കെ.ആർ. രമേശ്കുമാറിന് രാജിക്കത്ത് നൽകിയത്.
ഇതോടൊപ്പം മറ്റൊരു വിമത എംഎൽഎ രാമലിംഗ റെഡ്ഡിയുമായും കോൺഗ്രസ് നേതൃത്വം ചർച്ച നടത്തി. മുതിർന്ന നേതാക്കളായ ഈശ്വർ ഖാൻദ്രിയും എച്ച്.കെ. പാട്ടീലുമാണ് അനുനയ നീക്കങ്ങൾക്കു ചുക്കാൻപിടിക്കുന്നത്. രാമലിംഗ റെഡ്ഡിയുടെ വസതിയിലെത്തിയായിരുന്നു ചർച്ചകൾ.
രാമലിംഗ റെഡ്ഡി വിമതർക്കൊപ്പം മുംബൈയിലേക്കു പോവുകയോ പാർട്ടിക്കെതിരേ പ്രസ്താവന നടത്തുകയോ ചെയ്തിട്ടില്ല. അദ്ദേഹം പാർട്ടി വിടില്ലെന്ന് ഉറപ്പുണ്ടെന്നും കോൺഗ്രസ് വക്താവ് സുഭാഷ് അഗർവാൾ പറഞ്ഞു. അതേസമയം, യെലഹങ്ക എംഎൽഎ എസ്.ആർ. വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സംഘവും രാമലിംഗ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഗോവ സർക്കാരിനുള്ള പിന്തുണ ജിഎഫ്പി പിൻവലിച്ചു
പനാജി: ഗോവയിലെ ബിജെപി സർക്കാരിനുള്ള പിന്തുണ ഗോവ ഫോർവേഡ് പാർട്ടി(ജിഎഫ്പി) പിൻവലിച്ചു. പിന്തുണ പിൻവലിച്ച കാര്യം ഗവർണർ മൃദുല സിൻഹയെ ജിഎഫ്പി അറിയിച്ചിട്ടുണ്ട്. വിജയ് സർദേശായി ഉൾപ്പെടെ ജിഎഫ്പിയുടെ മൂന്നു മന്ത്രിമാരെയും മന്ത്രിസഭയിൽനിന്ന് ഒഴിവാക്കിയിരുന്നു. കോൺഗ്രസിൽനിന്നെത്തിയ മൂന്നു പേരെ മന്ത്രിമാക്കി. ഇതാണ് ജിഎഫ്പി മുന്നണി വിടാൻ കാരണം. 40 അംഗ സഭയിൽ 27 അംഗങ്ങളുള്ള ബിജെപി സർക്കാരിന് ജിഎഫ്പിയുടെ പിന്തുണ ആവശ്യമില്ല.
തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങൾ; കർണാടക സർക്കാരിന് ഇന്നു നിർണായക ദിനം
01:09 AM Jul 15, 2019 | Deepika.com