ന്യൂഡൽഹി: ശനിയാഴ്ച രാവിലെ ഭരണ-പ്രതിപക്ഷ ബഹളങ്ങളില്ലാതെ സ്വച്ഛമായ അന്തരീക്ഷത്തിലായിരുന്നു പാർലമെന്റ് മന്ദിരവും പരിസരവും. തൂപ്പുകാരും തോട്ടക്കാരുമായി നൂറുകണക്കിനു ജോലിക്കാരുണ്ട് ഇന്ത്യൻ പാർലമെന്റിൽ. കൃത്യമായി ജോലിചെയ്യുന്ന അവർ ഇന്നലെ രാവിലെ തന്നെ പാർലമെന്റ് പരിസരം തൂത്തു വൃത്തിയാക്കിയിട്ടിരുന്നു.
പെട്ടെന്നാണ് ലോക്സഭാ സ്പീക്കർ ഓം ബിർലയുടെ ആഹ്വാനം സ്വീകരിച്ച് ചൂലേന്തിയ മന്ത്രിമാരും ബിജെപി എംപിമാരും സ്ഥലത്തെത്തിയത്. പിന്നെ, അടിച്ചു വാരി വൃത്തിയാക്കിയിട്ടിരുന്ന പാർലമെന്റ് മുറ്റത്ത് ചപ്പായി, ചവറായി, ആകെപ്പാടെ ബഹളം. ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത് എങ്ങനെ ചൂലു പിടിക്കണമെന്നു പോലുമറിയാതെ മുറ്റമടിക്കാനിറങ്ങിയ ബോളിവുഡ് നടിയും മഥുര എംപിയുമായ ഹേമമാലിനിയാണ്.
സ്വച്ഛ്ഭാരത് അഭിയാന്റെ ഭാഗമായി സ്പീക്കർ ഓം ബിർലയാണ് പാർലമെന്റിനു പുറത്ത് ചപ്പും ചവറുമില്ലാത്ത പരിസരം തൂത്തു വൃത്തിയാക്കാൻ നേതൃത്വം നൽകിയത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി, ആരോഗ്യ മന്ത്രി ഡോ. ഹർഷവർധൻ, പ്രതാപ് ചന്ദ്ര സാരംഗി എന്നിവരും ബിജെപി മന്ത്രിമാരുമാണ് സ്പീക്കറുടെ സ്വച്ഛ്ഭാരത് പരിപാടിയിൽ പങ്കാളികളായത്. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോട് അനുബന്ധിച്ചാണു പരിപാടി സംഘടിപ്പിച്ചത്.
അനുരാഗ് സിംഗ് താക്കൂറും ഹേമമാലിനിയും മുറ്റമടിക്കുന്ന ചിത്രം ഹാസ്യ കമന്റുകൾ സഹിതം ഇന്നലെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
അടുത്ത തവണ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന് മുൻപ് കുറച്ച്നേരം ചൂലു പിടിച്ച് പരിശീലിക്കണം എന്നാണ് ഹേമമാലിനിക്ക് ഒമർ അബ്ദുള്ള ട്വിറ്ററിൽ നൽകിയ ഉപദേശം. അതിനിടെ മുൻ മന്ത്രിയും എംപിയുമായ രാജീവ് പ്രതാപ് റൂഡി ക്ലീനിംഗ് മെഷീന്റെ ഡ്രൈവിംഗ് സീറ്റിലേക്കു കയറി. ആ പരിസരത്ത് ചപ്പോ ചവറോ ഇല്ലാത്തതിനാൽ ജീവനക്കാർ വണ്ടിയുടെ മുന്നിലേക്ക് കരിയിലകളും കടലാസ് കഷണങ്ങളും തട്ടിയിടുന്നതും കാണാമായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പുപ്രചാരണവേളയിൽ ഹെലി കോപ്റ്ററിലെത്തി പാടത്ത് കൊ യ്യാനിറങ്ങിയ ഹേമമാലിനിയുടെ പല പരിപാടികളും ട്രോളുകളായി മാറിയിരുന്നു.
സെബി മാത്യു
ചപ്പും ചവറുമില്ലെങ്കിലെന്ത്? ഹേമമാലിനിയും മുറ്റമടിക്കും
02:08 AM Jul 14, 2019 | Deepika.com