പനാജി: കോൺഗ്രസിൽനിന്ന് പത്ത് എംഎൽഎമാർ ബിജെപിയിൽ ചേർന്നതിനു പിന്നാലെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇന്നലെ വീണ്ടും മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ബിജെപിയുടെ സഖ്യകക്ഷിയായ ഗോവ ഫോർവേഡ് പാർട്ടിയിൽ (ജിഎഫ്പി) നിന്നുള്ള മൂന്ന് അംഗങ്ങളെയും ഒരു സ്വതന്ത്ര അംഗത്തെയും മന്ത്രിസഭയിൽനിന്നു പുറത്താക്കി. പകരം നാലു കോൺഗ്രസ് എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
കോൺഗ്രസ് നേതാക്കളായ ചന്ദ്രകാന്ത് കാവലേക്കർ, ജെന്നിഫർ മൊൺസെറാറ്റെ, ഫിലിപ്പ് നെരി റോഡ്രിഗസ് എന്നിവരും നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ മൈക്കിൾ ലോബോയുമാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തവർ. ഇന്നലെ ഉച്ചകഴിഞ്ഞ് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ മൃദുല സിൻഹ ഇവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
സാവന്ത് മുഖ്യമന്ത്രിയായതിനുശേഷം മൂന്നുമാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ മന്ത്രിസഭാ പുനഃസംഘടനയാണിത്.
സത്യപ്രതിജ്ഞാചടങ്ങിനു തൊട്ടുമുന്പാണ് ഗോവ ഫോർവേഡ് പാർട്ടി അംഗവും ഉപമുഖ്യമന്ത്രിയുമായ വിജയ് സർദേശായി, ജലവിഭവമന്ത്രി വിനോദ് പാല്യേക്കർ, ഗ്രാമവികസന മന്ത്രി ജയേഷ് സലഗോംകർ, സ്വതന്ത്ര നിയമസഭാംഗവും റവന്യു മന്ത്രിയുമായ രോഹൻ ഖോന്തെ എന്നിവരെ പുറത്താക്കിയ വിവരം മുഖ്യമന്ത്രിയാണു പുറത്തുവിട്ടത്. 2017ൽ മനോഹർ പരീക്കറുടെ മന്ത്രിസഭാ രൂപവത്കരണത്തിന് മുഖ്യപങ്കു വഹിച്ച സഖ്യകക്ഷിയാണു ജിഎഫ്പി.
മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ പാരന്പര്യമാണ് പ്രമോദ് സാവന്ത് തൂത്തെറിഞ്ഞതെന്നു മന്ത്രിസഭയിൽനിന്നു പുറത്താക്കപ്പെട്ട വിജയ് സർദേശായി പറഞ്ഞു.
പരീക്കർ രണ്ടു വട്ടം മരിച്ചു. മാർച്ച് 17നും തങ്ങളെ പുറത്താക്കിയ ജൂലൈ 13നും. സ്റ്റാലിന്റെ മരണശേഷം അദ്ദേഹത്തിന്റെ പാരന്പര്യം തൂത്തെറിയാൻ നികിത ക്രൂഷ്ചേവ് ചെയ്തതുപോലെയാണിതെന്നും ബിജെപി കേന്ദ്ര നേതാക്കൾക്ക് ധാർമികതയും നീതിബോധവും നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ചുദിവസം മുന്പാണ് പത്ത് കോൺഗ്രസ് എംഎൽഎമാർ പാർട്ടിവിട്ട് ബിജെപിയിൽ ചേർന്നത്. ഇതോടെ ബിജെപിയുടെ അംഗബലം 27ൽനിന്ന് 40 ആയി ഉയർന്നു. കോൺഗ്രസ് നിയമസഭാംഗങ്ങളുടെ എണ്ണം അഞ്ചായി ചുരുങ്ങി. നോട്ട് നിരോധനം നടപ്പാക്കിയതിലൂടെ കൈവന്ന പണമുപയോഗിച്ച് ഗോവയിൽ എംഎൽഎമാരെ ബിജെപി വിലപേശി വാങ്ങുകയാണെന്ന് കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ആരോപിച്ചു.
മന്ത്രിസഭാ പുനഃസംഘടന ഭരണം കാര്യക്ഷമാക്കാൻ: പ്രമോദ് സാവന്ത്
പനാജി: സംസ്ഥാന ഭരണം മികവുറ്റതാക്കാനാണ് പത്ത് കോൺഗ്രസ് എംഎൽഎമാരെ ബിജെപിയിൽ ഉൾപ്പെടുത്തിയതെന്നു ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. മന്ത്രിസഭാ പുനഃസംഘടന കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരമാണെന്നും സാവന്ത് പറഞ്ഞു. സഖ്യകക്ഷികൾക്കു നല്കിയ ഉറപ്പുപാലിക്കാൻ ബിജെപിക്കു കഴിഞ്ഞില്ലെന്ന ഗോവ ഫോർവേഡ് പാർട്ടിയുടെ ആരോപണത്തിന്, ഭരണം കൂടുതൽ കാര്യക്ഷമമാക്കേണ്ടതായി വന്നിരിക്കുന്നു എന്നു മാത്രമാണ് സാവന്ത് മറുപടി പറഞ്ഞത്.
കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ചാൽ പറ്റില്ല എന്നു പറയാൻ ബിജെപിക്കു കഴിയില്ലെന്നും സാവന്ത് കൂട്ടിച്ചേർത്തു.
ഗോവ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു ; കൂറുമാറിയ നാലു പേർ മന്ത്രിമാരായി
01:40 AM Jul 14, 2019 | Deepika.com