ന്യൂഡൽഹി: വിമതനീക്കം പ്രോത്സാഹിപ്പിക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ ശ്രമത്തെത്തുടർന്ന് മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്ഗ്രസ് നേതൃത്വം അതീവ ജാഗ്രതയിൽ. കർണാടകത്തിനു പിന്നാലെ ഗോവയിലും സർക്കാരിനെ അസ്ഥിരപ്പെടുത്തി അധികാരം പിടിച്ചെടുക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ പശ്ചാത്തലത്തിലാണ് കോണ്ഗ്രസ് നേതൃത്വം മുൻകരുതൽ നടപടികൾ ആരംഭിച്ചത്.
സ്വതന്ത്രരുടെയും പ്രാദേശിക പാർട്ടികളുടെയും പിന്തുണയോടെയാണ് മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്ഗ്രസ് സർക്കാരുകൾ നിലനിൽക്കുന്നത്. മധ്യപ്രദേശിൽ ഇപ്പോൾത്തന്നെ ഏതാനും ബിജെപി നേതാക്കൾ കരുനീക്കം ആരംഭിച്ചിട്ടുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, മുതിർന്ന നേതാവ് ദിഗ്വിജയ് സിംഗ് തുടങ്ങിയവർ സംഭവഗതികൾ സസൂക്ഷ്മം വീക്ഷിക്കുകയാണ്.
സമാജ് വാദി പാർട്ടിയുടെയും ബഹുജൻ സമാജ് വാദി പാർട്ടിയുടെയും ഏതാനും എൽഎൽഎമാരുടെയും ഒന്നുരണ്ട് സ്വതന്ത്ര അംഗങ്ങളുടെയും പിന്തുണയോടെയാണ് കമൽനാഥ് സർക്കാർ നിലനിൽക്കുന്നത്.
രാജസ്ഥാനിലാകട്ടെ ഒരു ഡസനിലേറെ എംഎൽഎമാരുടെ ബലത്തിലാണ് അശോക് ഗെഹ്ലോട്ട് സർക്കാരിന്റെ നിലനിൽപ്പ്. ഇവരെ ഒന്നിച്ചു കൊണ്ടുപോകുന്നതിൽ കോൺഗ്രസ് ഇതുവരെ വിജയിച്ചെങ്കിൽ വരുംദിവസങ്ങളിൽ ഇതിനെ മറികടക്കാനുള്ള നീക്കങ്ങളായിരിക്കും ബിജെപിയുടേത്. സംസ്ഥാനത്തെ കോണ്ഗ്രസ് നേതൃത്വത്തിനു കനത്ത വെല്ലുവിളിയായിരിക്കും ഇതെന്നു വിലയിരുത്തപ്പെടുന്നു.
കർണാടകത്തിനും ഗോവയ്ക്കും ശേഷം മധ്യപ്രദേശിലേക്കും രാജസ്ഥാനിലേക്കും ബിജെപി നേതൃത്വം ഉന്നം വയ്ക്കുന്നതായാണു സൂചനകൾ.
മധ്യപ്രദേശിലും രാജസ്ഥാനിലും വിമതരെത്തേടി ബിജെപി
01:40 AM Jul 14, 2019 | Deepika.com