ബംഗളൂരു: കോണ്‍ഗ്രസ് എംഎല്‍എ എം.ടി.ബി. നാഗരാജിനെ അനുനയിപ്പിച്ചതു മുതിർന്ന നേതാക്കൾ. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെ മുതിർന്ന നേതാക്കൾ നാഗരാജിനെ സന്ദർശിച്ച് ചർച്ചകൾ നടത്തിയിരുന്നു.
രാജിപിൻവലിക്കാനും പാർട്ടിയിൽ ഉറച്ചുനിൽക്കാനും സിദ്ധരാമയ്യയും പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവുവും ആവശ്യപ്പെട്ടതായി കൂടിക്കാഴ്ചയ്ക്കുശേഷം നാഗരാജ് മാധ്യമങ്ങളോടു പറഞ്ഞു. സമയം വേണമെന്നു താന്‍ ആവശ്യപ്പെടുകയും ചെയ്തു. രാജി പിൻവലിക്കാൻ ചിക്കബല്ലാപുര എംഎൽഎ സുധാകർ റാവുവിനുമേൽ സമ്മർദം ചെലത്തുമെന്നും നാഗരാജ് അറിയിച്ചു.
ഉപമുഖ്യമന്ത്രി ജി. പരമേശ്വര, ജലവിഭവമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരോടുള്ള എതിർപ്പാണ് നാഗരാജിനെ വിമതപക്ഷത്ത് എത്തിച്ചത്. ഇവരുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ചോയെന്ന ചോദ്യത്തിന് ഇത്തരം സ്ഥിതിവിശേഷം എല്ലാ പാർട്ടികളിലും ഉണ്ടെന്നായിരുന്നു മറുപടി. എംഎൽഎമാരെ അനുനയിപ്പിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് ശ്രമിക്കുകയാണ്. ഈ ശ്രമത്തിന് കഴിയാവുന്നത്ര സഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നാലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സിദ്ധരാമയ്യയുമായി നാഗരാജ് കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
സഭയിൽ വിശ്വാസവോട്ട് തേടുമെന്നു മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വെള്ളിയാഴ്ച പ്രഖ്യാപിച്ചതോടെ വിമത എംഎൽഎമാരെ മടക്കിക്കൊണ്ടുവരാൻ കോൺഗ്രസ് നേതൃത്വം തീവ്രശ്രമം ആരംഭിക്കുകയായിരുന്നു.
അതിനിടെ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച രണ്ട് സ്വതന്ത്ര എംഎൽഎമാർ പ്രതിപക്ഷനിരയിൽ ഇരിപ്പിടം ആവശ്യപ്പെട്ട് സ്പീക്കർക്കു കത്ത് നൽകി. സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതായി കഴിഞ്ഞദിവസം രാജിവച്ച എച്ച്. നാഗേഷും ആർ.ശങ്കറും സ്പീക്കർക്കു നൽകിയ കത്തിൽ പറഞ്ഞു. രാജിക്കുശേഷം ഇരുവരും മുംബൈയിലെ ഹോട്ടലിലായിരുന്നു.വെള്ളിയാഴ്ച ആരംഭിച്ച വർഷകാല സമ്മേളനത്തിന്റെ ആദ്യദിനം ഇരുവരും സഭയിൽ ഹാജരായിരുന്നില്ല. ഈമാസം 26 വരെയാണു സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.
കർണാടകയിലെ ഭരണ പ്രതിസന്ധി; നാഗരാജിനെ അനുനയിപ്പിച്ചതു മുതിർന്ന നേതാക്കൾ
01:40 AM Jul 14, 2019 | Deepika.com