ന്യൂഡൽഹി: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിക്കു കുത്തേറ്റ സംഭവം കേരളത്തിലെ വിദ്യാർഥിസംഘടനാ പ്രവർത്തകർക്കു മുഴുവൻ അപമാനകരമാണെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.
മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രിമാരായ എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും ഉൾപ്പടെയുള്ളവരെല്ലാം വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെ കടന്നുവന്നവരാണ്. എന്നാൽ, ഇന്ന് വിദ്യാർഥിസംഘടനാപ്രവർത്തനരംഗത്തെ നിലവാരവും മൂല്യങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് അസാന്മാർഗികതയുടെയും ഗുണ്ടായിസത്തിന്റെയും മയക്കുമരുന്നിന്റെയും അക്രമത്തിന്റെയും കേന്ദ്രമായി മാറി. കോളജിലേക്ക് കത്തിയുമായി വരുന്ന സംസ്കാരം കേരളത്തിലെ കലാലയങ്ങളിൽ കാണുന്നതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് എസ്എഫ്ഐക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ല.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ മറ്റു വിദ്യാർഥിസംഘടനകൾക്ക് പ്രവർത്തിക്കാൻപോലും കഴിയാത്ത സാഹചര്യമാണുള്ളത്. മുൻപ് ഏതാനും വിദ്യാർഥിനികൾക്കു നേരേ അതിക്രമം ഉണ്ടായപ്പോൾ അവരിൽ നക്സൽ ബന്ധം ആരോപിച്ചാണ് എസ്എഫ്ഐ പ്രതിരോധിച്ചത്.
ഇപ്പോൾ സിപിഎം നേതൃത്വം ഇടപെട്ട് എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടിരിക്കുന്നു. ഇത് ശ്രദ്ധ തിരിക്കാനുള്ള ഒരു താത്കാലിക നടപടി മാത്രമാണെന്നും മുരളീധരൻ പറഞ്ഞു.
കാന്പസ് അതിക്രമം കേരളത്തിന് അപമാനമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ
01:40 AM Jul 14, 2019 | Deepika.com