ന്യൂഡൽഹി: കർണാടകയിലെ വിമത എംഎൽഎമാരുടെ രാജിയിലും അവർക്കെതിരായ അയോഗ്യതാ നടപടികളിലും തത്സ്ഥിതി തുടരാൻ സുപ്രീംകോടതി ഉത്തരവ്. കേസ് വീണ്ടും പരിഗണിക്കുന്ന ചൊവ്വാഴ്ച വരെ തത്സ്ഥിതി തുടരാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. സ്പീക്കറുടെ നടപടികളിൽ കോടതിക്ക് ഇടപെടാനാകുമോയെന്ന കാര്യത്തിൽ ഭരണഘടനാ ചോദ്യം ഉന്നയിക്കപ്പെട്ടതോടെ കോടതി ഇക്കാര്യത്തിൽ വാദം കേൾക്കുന്നത് നീട്ടുകയായിരുന്നു.
രാജി അംഗീകരിക്കാത്ത സ്പീക്ക റുടെ നടപടിക്കെതിരേ വിമത എംഎൽഎമാർ നൽകിയ ഹർജിക്കൊപ്പം, എംഎൽഎമാരുടെ രാജിക്കാര്യത്തിൽ സ്പീക്കർ അടിയന്തരമായി തീരുമാനമെടുക്കണമെന്ന കോടതി ഉത്തരവിനെതിരേ സ്പീക്കറും സുപ്രീംകോടതിയിലെത്തിയതോടെയാണ് കർണാടക രാഷ്ട്രീയനാടകം കടുത്ത നിയമപ്രശ്നത്തിലെത്തിയത്. സ്പീക്കർക്കെതിരേ കോടതിയലക്ഷ്യത്തിനു നടപടിയെടുക്കണമെന്ന് എംഎൽഎമാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി വാദിച്ചപ്പോൾ, എംഎൽഎമാർ അയോഗ്യത നേരിടുന്നവരാണെന്നും സ്പീക്കറുടെ നടപടികളിലും തീരുമാനങ്ങളിലും കോടതിക്ക് ഇടപെടാനാകില്ലെന്ന് അഭിഷേക് മനു സിംഗ്വിയും മറുവാദം ഉയർത്തി.
സ്പീക്കറുടെ നടപടികളിൽ ഇടപെടാൻ കോടതിക്കാവില്ല എന്ന വാദമുന്നയിക്കുന്നതിലൂടെ സ്പീക്കർ തങ്ങളുടെ അധികാരത്തെ ചോദ്യംചെയ്യുകയാണോ എന്നു ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ കോടതികൈയും കെട്ടി നോക്കി നിൽക്കണമെന്നാണോ പറയുന്നതെന്നും ചോദിച്ചു. ഇതിന് ഹരിയാനയിലെ രാജി വിഷയത്തിൽ നാലുമാസം വരെ സമയം നൽകിയിരുന്നതാണെന്നു ചൂണ്ടിക്കാട്ടിയ രാജീവ് ധവാൻ, എംഎൽഎമാരുടെ വാദം മാത്രം കണക്കിലെടുത്ത് ഇത്തരത്തിൽ ഉത്തരവു പുറപ്പെടുവിക്കാനാവുമോയെന്നും ചോദ്യം ഉന്നയിച്ചു. ഇതേത്തുടർന്ന് സ്പീക്കറുടെ നടപടികളിൽ കോടതിക്ക് എത്രമാത്രം ഇടപെടാനാകുമെന്ന വിഷയത്തിൽ വാദം തുടരാൻ മൂന്നംഗ ബെഞ്ച് തീരുമാനിക്കുകയായിരുന്നു.
ജിജി ലൂക്കോസ്
വിശ്വാസവോട്ട് തേടും
ബംഗളൂരു: എംഎൽഎമാരുടെ കൂട്ടരാജിയെത്തുടർന്നുള്ള പ്രതിസന്ധിക്കിടയിലും വിശ്വാസവോട്ട് തേടാൻ കർണാടകത്തിൽ എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സർക്കാർ തീരുമാനിച്ചു. പതിനൊന്നു ദിവസം നീളുന്ന നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനമാണു മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം.
ഭരണകക്ഷിയിലെ പതിനാറ് എംഎൽഎമാരുടെ രാജിയെത്തുടർന്നു സർക്കാരിനു കേവലഭൂരിപക്ഷം നഷ്ടപ്പെട്ട ഘട്ടത്തിലാണു സമ്മേളനം. കോൺഗ്രസിലെ 13 എംഎല്എമാരും ജനതാദളിലെ മൂന്നുപേരുമുൾപ്പെടെ സർക്കാരിനെ പിന്തുണയ്ക്കുന്ന 16 എംഎൽഎമാർ രാജിവച്ചതോടെയാണു സർക്കാർ പ്രതിസന്ധിയിലായത്. മന്ത്രിസ്ഥാനം നൽകി സംരക്ഷിച്ചിരുന്ന രണ്ട് സ്വതന്ത്ര അംഗങ്ങളും ഇതിനു പിന്നാലെ രാജിവച്ചു.
കോൺഗ്രസിന്റെ 78 അംഗങ്ങളുടെയും ജനതാദളിലെ 37 അംഗങ്ങളുടെതുമുൾപ്പെടെ 116 പേരുടെ പിന്തുണയാണു ഭരണകക്ഷിക്കുണ്ടായിരുന്നത്. സ്പീക്കർക്കു പുറമേയാണിത്. രണ്ട് സ്വതന്ത്ര അംഗങ്ങളുൾപ്പെടെ ബിജെപിക്ക് 107 അംഗങ്ങളുണ്ട്. 224 അംഗസഭയിൽ കേവലഭൂരിപക്ഷത്തിനു വേണ്ടത് 113 പേരുടെ പിന്തുണയാണ്.
തത്സ്ഥിതി തുടരാൻ സുപ്രീംകോടതി
01:39 AM Jul 13, 2019 | Deepika.com