ന്യൂഡൽഹി: വിദേശസംഭാവന നിയന്ത്രണച്ചട്ടം ലംഘിച്ചു എന്നാരോപിച്ച് മുതിർന്ന അഭിഭാഷകരായ ഇന്ദിര ജയ്സിംഗിന്റെയും ആനന്ദ് ഗ്രോവറിന്റെയും വീട്ടിൽ സിബിഐ റെയ്ഡ് നടത്തി. ഇവർ നടത്തുന്ന സർക്കാരിതര സംഘടനയായ ലോയേഴ്സ് കളക്ടീവിന്റെ ഓഫീസിലും മുംബൈയിലെയും ഡൽഹിയിലെയും വസതികളിലുമാണ് റെയ്ഡ് നടത്തിയത്.
ലോയേഴ്സ് കളക്ടീവിന്റെ പ്രസിഡന്റാണ് ആനന്ദ് ഗ്രോവർ. അദ്ദേഹത്തിന്റെ ഭാര്യയും മുതിർന്ന അഭിഭാഷകയുമായ ഇന്ദിര ജയ്സിംഗിന്റെ ഓഫീസിലും റെയ്ഡ് നടത്തി. കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലോയേഴ്സ് കളക്ടീവിനെതിരേ അന്വേക്ഷ ണം നടത്തിയത്.
2006നും 2015നും ഇടയിലുള്ള കാലയളവിൽ ലോയേഴ്സ് കളക്ടീവിന് 32 കോടി രൂപ വിദേശ സംഭാവനയായി ലഭിച്ചു. പ്രാഥമികമായി തന്നെ ഈ ഫണ്ടിന്റെ വിനിയോഗത്തിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് സിബിഐ എഫ്ഐആറിൽ പറയുന്നത്. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം വിശദീകരണം ചോദിച്ചു എങ്കിലും ലോയേഴ്സ് കളക്ടീവ് നൽകിയ മറുപടി തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടി ഇവരുടെ രജിസ്ട്രേഷൻ റദ്ദാക്കിയിരുന്നു.
സംഘടനയ്ക്കു ലഭിച്ച വിദേശ സംഭാവന വിവിധ വഴിക്ക് ചെലവാക്കി എന്നാണ് പരാതി. ആനന്ദ് ഗ്രോവറും ഇന്ദിര ജയ്സിംഗു വിമാന യാത്രകൾ, ധർണകൾ, എംപിമാർക്ക് വക്കാലത്ത് എന്നിവ നടത്തി എന്ന് എഫ്ഐആറിൽ പറയുന്നു.
അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കൾക്കും മോദി സർക്കാരിനുമെതിരായ കേസുകളിൽ നിയമസഹായം നൽകിയതാണ് സിബിഐ നീക്കത്തിന് കാരണമെന്നാണ് ലോയേഴ്സ് കളക്ടീവിന്റെ പ്രതികരണം. അമിത് ഷാ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതിനു തൊട്ടു പിന്നാലെയാണ് ലോയേഴ്സ് കളക്ടീവിനെതിരായ നീക്കം വേഗത്തിലാക്കിയത്.
ഇന്ദിര ജയ്സിംഗിന്റെയും ആനന്ദ് ഗ്രോവറിന്റെയും വീട്ടിൽ സിബിഐ റെയ്ഡ്
12:19 AM Jul 12, 2019 | Deepika.com