ബംഗളൂരു: കർണാടകത്തിൽ എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷിസർക്കാരിനെ പ്രതിസന്ധിയിലാക്കി രണ്ടു കോൺഗ്രസ് എംഎൽഎമാർ രാജിവച്ചു. പ്രമുഖ നേതാവും മുൻ മന്ത്രിയുമായ രമേശ് ജാർക്കിഹോളി, വിജയനഗർ എംഎൽഎ ആനന്ദ് സിംഗ് എന്നിവരാണു രാജിവച്ചത്. ആനന്ദ് സിംഗ് ഇന്നലെ രാവിലെയാണു രാജിവച്ചത്. മണിക്കൂറുകൾക്കകം രമേശ് ജാർക്കിഹോളിയും രാജിവച്ചു. മുംബൈയിലുള്ള ജാർക്കിഹോളി സ്പീക്കർക്കു രാജിക്കത്ത് ഫാക്സ് ചെയ്യുകയായിരുന്നു. ഇന്നു സ്പീക്കർക്കു നേരിട്ട് രാജിക്കത്ത് നല്കുമെന്നു ജാർക്കിഹോളി പറഞ്ഞു.
സർക്കാരിനൊപ്പം നിൽക്കുന്ന എംഎൽഎമാരെ ഒപ്പംചേർക്കാൻ ബിജെപി കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് രമേശ് ജാർക്കിഹോളിയുടെയും ആനന്ദ് സിംഗിന്റെ രാജി. ഇവർ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.
ഇന്നലെ രാവിലെയാണു താൻ രാജിക്കത്ത് നൽകിയതെന്ന് ആനന്ദ് സിംഗ് പറഞ്ഞു. സ്പീക്കർ കെ.ആർ. രമേശ്കുമാർ രാജി സ്ഥിരീകരിച്ചോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, സ്വീകരിച്ചിട്ടില്ലെങ്കിൽ ഒന്നുകൂടി രാജിവയ്ക്കാമെന്നായിരുന്നു എംഎൽഎയുടെ പ്രതികരണം. രാജിക്കത്ത് ലഭിച്ചുവെന്നു സ്പീക്കറുടെ ഓഫീസ് സ്ഥിരീകരിച്ചു.
ഒരു ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ സംബന്ധിക്കുന്നതിനായി മുഖ്യമന്ത്രി കുമാരസ്വാമി അമേരിക്കയിലേക്കു പോയപ്പോഴാണ് എംഎൽഎമാരുടെ രാജി. സംസ്ഥാനത്തെ സംഭവവികാസങ്ങളെക്കുറിച്ച് ബോധ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിനെ ദുർബലപ്പെടുത്താൻ ബിജെപി ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
എംഎൽഎമാർ രാജിവച്ചയുടൻ ഉപമുഖ്യമന്ത്രി ജി. പരമേശ്വര, പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു, മുതിർന്ന മന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയുടെ വസതിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
കക്ഷിനില ഇങ്ങനെ
224 അംഗ കർണാടക നിയമസഭയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് 118 പേരുടെ പിന്തുണയാണുണ്ടായിരുന്നത്. കോൺഗ്രസ്-78, ജെഡിഎസ്-37, സ്വതന്ത്രർ-2, ബിഎസ്പി-1 എന്നിങ്ങനെയാണു ഭരണസഖ്യത്തിലെ കക്ഷികൾ. ബിജെപിക്ക് 105 പേരാണുള്ളത്. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 113 പേരുടെ പിന്തുണയാണ്.
കർണാടക സർക്കാർ പ്രതിസന്ധിയിലേക്ക്; രണ്ടു കോൺഗ്രസ് എംഎൽഎമാർ രാജിവച്ചു
12:38 AM Jul 02, 2019 | Deepika.com