ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ രാജി തീരുമാനത്തിൽ കോണ്‍ഗ്രസിനുള്ളിൽ അനിശ്ചിതത്വം തുടരുന്നു. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുമായി രാഹുൽ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം ശരിയായ തീരുമാനം എടുക്കുമെന്നാണ് കരുതുന്നതെന്നാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞത്. രാഹുലുമായുള്ള കൂടിക്കാഴ്ച വളരെ നന്നായിരുന്നു.
രാജിക്കാര്യത്തിൽ തങ്ങളുടെ വികാരം അദ്ദേഹവുമായി പങ്കുവച്ചു. കാര്യങ്ങളെല്ലാം തന്നെ രാഹുൽ വളരെ ശ്രദ്ധയോടെ കേട്ടിരുന്നു. അദ്ദേഹം ശരിയായ തീരുമാനം എടുക്കുമെന്നാണു കരുതുന്നതെന്നും ഗെഹ്ലോട്ട് പറഞ്ഞു.
അതേസമയം, ഇന്നലെ കൂടിക്കാഴ്ചയ്ക്കു മുൻപേ രാഹുൽ രാജിവയ്ക്കില്ലെന്ന് അശോക് ഗെഹ്ലോട്ട് ട്വിറ്ററിൽ കുറിച്ചപ്പോൾ തന്റെ തീരുമാനം താൻ വെളിപ്പെടുത്തിക്കഴിഞ്ഞു എന്ന മറുപടി നൽകി രാജി തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് രാഹുൽ ചെയ്തത്. പ്രവർത്തകരുടെ വികാരം പങ്കുവച്ച് അനുനയിപ്പിക്കാൻ പാർട്ടി മുഖ്യമന്ത്രിമാർ നടത്തിയ ശ്രമങ്ങൾക്കും ഇന്നലെ രാഹുൽ വഴങ്ങിയിട്ടില്ല എന്നാണു വിവരം.
അശോക് ഗെഹ്ലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ്, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്, ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭുപേഷ് ഭഗേൽ, പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമി എന്നിവരാണ് ഇന്നലെ രാഹുലുമായി കൂടിക്കാഴ്ച നടത്തിയത്. കോണ്‍ഗ്രസിനുള്ളിൽ കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന കൂട്ട രാജിക്ക് പിന്നാലെയാണ് സമർദ്ദത്തിൽ ആയ മുഖ്യമന്ത്രിമാർ രാഹുലിനെ കണ്ടത്.
രാജ്യമെന്പാടുമുള്ള കോണ്‍ഗ്രസ് പ്രവർത്തകർ രാഹുൽ തന്നെ കോണ്‍ഗ്രസിനെ നയിക്കണം എന്നാണാഗ്രഹിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട പരാജയത്തിന്റെ പേരിൽ രാഹുൽ രാജിവയ്ക്കരുതെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു.
തോൽവിയും വിജയവും തെരഞ്ഞെടുപ്പിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന രണ്ടു സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരായ അശോക് ഗെഹ്ലോട്ടും കമൽ നാഥും സ്വന്തം മക്കളുടെ കാര്യം മാത്രമാണ് നോക്കിയതെന്ന് രാഹുൽ കുറ്റപ്പെടുത്തിയിരുന്നു.
രാഹുൽ വഴങ്ങുന്നില്ല; കോൺഗ്രസ് മുഖ്യമന്ത്രിമാർ പ്രതീക്ഷയിൽ
12:37 AM Jul 02, 2019 | Deepika.com