ന്യൂഡൽഹി: ജല സംരക്ഷണത്തിന് ഉൗന്നൽ നൽകണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാംവട്ടം പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യം നടത്തിയ മൻ കി ബാത്തിലാണു ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു മോദി വിശദീകരിച്ചത്.
ജലസംരക്ഷണത്തിനു നിലവിൽ ഒരു നിശ്ചിത മാർഗമില്ല. എന്നിരുന്നാലും ഓരോ തുള്ളി ജലവും സംരക്ഷിക്കപ്പെടേണ്ടതായിട്ടുണ്ട്. അതിനായി സ്വച്ഛ് ഭാരതിനു സമാനമായ ദേശീയ മുന്നേറ്റങ്ങൾ ആരംഭിക്കണം.
പ്രമുഖരായ ആളുകൾ ഉൾപ്പെടെ വിവിധ മേഖലയിലുള്ളവർ ജല സംരക്ഷണത്തെ ക്കുറിച്ച് ബോധവത്കരണം നടത്തണം. ജലം സംരക്ഷിക്കുന്നതിനു പരന്പരാഗതമായി ചെയ്തിരുന്ന രീതികളെക്കുറിച്ചുള്ള അറിവുകൾ പങ്കുവയ്ക്കണം. ഒാരോ വർഷവും മഴ പെയ്യുന്നുണ്ടെങ്കിലും എട്ട് ശതമാനം മാത്രമേ സംഭരിക്കപ്പെടുന്നുള്ളൂ. ഇക്കാര്യത്തിൽ ആവശ്യമായ നടപടിയെടുക്കുന്നതിനായി താൻ എല്ലാ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാർക്കും കത്തയച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.
ഫെബ്രുവരിയിൽ മൻ കി ബാത്തിൽ താൻ പറഞ്ഞതു നമ്മൾ വീണ്ടും കാണുമെന്നാണ്. എന്നാൽ അത് അമിത ആത്മവിശ്വാസമെന്നു പറഞ്ഞ് കുറ്റപ്പെടുത്താനാണു ചിലർ ശ്രമിച്ചത്. പക്ഷേ, തനിക്ക് ജനങ്ങളിൽ വിശ്വാസമുണ്ടായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിനിടെ നടത്തിയ കേദാർനാഥ് തീർഥാടന യാത്രയെ സംബന്ധിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. വ്യക്തിപരമായ നിലയിലാണ് കേദാർനാഥ് യാത്ര നടത്തിയത്. അതിൽ രാഷ്ട്രീയമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
മൻ കി ബാത്തുമായി വീണ്ടും മോദി
12:24 AM Jul 01, 2019 | Deepika.com