ന്യൂഡൽഹി: ദേശീയപാതാ വികസനത്തിൽ കേരളത്തെ മുൻഗണനാ പട്ടികയിൽനിന്നു മാറ്റി പുറത്തിറക്കിയ വിജ്ഞാപനം ദേശീയപാത അഥോറിറ്റി റദ്ദാക്കി. കേരളത്തെ ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദേശീയ പാതാ അഥോറിറ്റി തീരുമാനമെടുത്ത് സംസ്ഥാന സർക്കാരിനെ അറിയിച്ചതാണ് ഇക്കാര്യം.
ദേശീയപാതാ വികസനം രണ്ടു വിഭാഗമാക്കി തിരിച്ചുപുറത്തിറക്കിയ വിജ്ഞാപനമാണ് റദ്ദാക്കിയത്. രാജ്യത്തിൽ മൊത്തമായുള്ള പദ്ധതി 3.85 ലക്ഷം കോടി രൂപയുടേതാക്കി നിജപ്പെടുത്തിയതിനെത്തുടർന്നായിരുന്നു കേരളത്തെ ഒഴിവാക്കി മുൻഗണന പട്ടിക തയാറാക്കിയത്.
ഇതേത്തുടർന്ന് കേരളത്തിലെ ദേശീയപാത നാലുവരിയാക്കി വികസിപ്പിക്കാനുള്ള പദ്ധതിയിൽനിന്നു കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലെ സ്ഥലമെടുപ്പ് നിർത്തിവയ്ക്കാൻ ദേശീയപാതാ അഥോറിറ്റി ഉത്തരവിട്ടിരുന്നു.
ഇതോടെയാണു തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തിയത്.
ദേശീയപാതാ വികസനം: വിജ്ഞാപനം റദ്ദാക്കി
12:45 AM Jun 29, 2019 | Deepika.com