മുംബൈ: വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രവേശനത്തിനും സർക്കാർ ജോലിക്കും മറാഠ വിഭാഗങ്ങൾക്കു സംവരണം ഭരണഘടനാനുസൃതമാണെന്നു ബോംബെ ഹൈക്കോടതി. അതേസമയം, 16 ശതമാനം സംവരണം എന്നതു 12ഉം 13ഉം ശതമാനമാക്കണമെന്നു ജസ്റ്റീസ് രഞ്ജിത് മോറെയും ജസ്റ്റീസ് ഭാരതി ഡോംഗ്രിയും അടങ്ങുന്ന ബെഞ്ച് നിർദേശിച്ചു.
സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ നിർദേശിച്ച രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 12 ശതമാനവും സർക്കാർ ജോലിക്കു 13 ശതമാനവും സംവരണം ആകാമെന്നാണു കോടതി നിർദേശം.
സംവരണം 50 ശതമാനത്തിൽ അധികമാകരുതെന്നു സുപ്രീംകോടതി വിധിയുണ്ടെങ്കിലും വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ സംവരണം ആകാമെന്നു കോടതി നിരീക്ഷിച്ചു. അതേസമയം 16 ശതമാനം സംവരണം എന്ന മാനദണ്ഡത്തിൽ നിരവധി വിദ്യാർഥികൾക്കു സ്കൂളുകളിലും കോളജുകളിലും പ്രവേശനം നൽകിയിട്ടുണ്ടെന്നും ഇക്കൊല്ലം അതു തുടരാൻ അനുവദിക്കണമെന്നും സംസ്ഥാനസർക്കാർ അഭ്യർഥിച്ചു. വിധി പുറപ്പെടുവിച്ചതിനു പിന്നാലെയായിരുന്നു ഇത്. ഇതിനായി പ്രത്യേക അപേക്ഷ സമർപ്പിക്കാൻ കോടതി നിർദേശിച്ചു.
മറാത്ത വിഭാഗക്കാർക്കു സംവരണം നൽകി കഴിഞ്ഞ നവംബർ 30 നാണു മഹാരാഷ്ട്ര നിയമസഭ ബിൽപാസാക്കിയത്. ഇതിനെതിരേയുള്ള ഹർജികൾ ഒരുമിച്ചു പരിഗണിക്കുകയായിരുന്നു കോടതി.
മറാഠ സംവരണം ഹൈക്കോടതി ശരിവച്ചു
12:54 AM Jun 28, 2019 | Deepika.com