ന്യൂഡൽഹി: രാജി പിൻവലിക്കില്ലെന്നു രാഹുൽ ഗാന്ധി തറപ്പിച്ചു വ്യക്തമാക്കിയതോടെ കോണ്‍ഗ്രസിൽ നേതൃ പ്രതിസന്ധിയും സർവത്ര ആശയക്കുഴപ്പവും തുടരുന്നു. ബദൽ സംവിധാനത്തെക്കുറിച്ച് ആലോചിക്കാൻ നേതാക്കളുടെ യോഗം ചേരണമോ, എങ്കിൽ എന്ന് തുടങ്ങിയ കാര്യങ്ങളിൽ പോലും തീരുമാനം ഇല്ലെന്ന് പ്രവർത്തക സമിതിയിലെ ഉന്നതൻ ദീപികയോടു പറഞ്ഞു.
സോണിയാ ഗാന്ധിയെ തത്കാലം വീണ്ടും ചുമതല ഏൽപിക്കണമെന്ന നിർദേശം അനൗദ്യോഗികമായി ഉയരുന്നുണ്ട്.
എന്നാൽ ഇക്കാര്യത്തിൽ സോണിയയും രാഹുലും സമ്മതിക്കാനിടയില്ല. പ്രിയങ്ക ഗാന്ധിയെ പ്രസിഡന്റാക്കണമെന്ന ആവശ്യത്തോടും സോണിയയും രാഹുലും യോജിക്കുന്നില്ല.
ഗാന്ധി കുടുംബത്തിനു പുറത്തു നിന്നുള്ള ബദൽ മതിയെന്ന ഉറച്ച നിലപാടാണു രാഹുലിന്റേതെന്നാണു സൂചന.
രാഹുൽ തന്നെ തുടരണമെന്നതിന്റെ ആവശ്യകത അദ്ദേഹത്തെ ബോധ്യപ്പെടുത്താനാണു ഇപ്പോഴും ശ്രമിക്കുന്നതെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുൽ തുടരണമെന്നതാണ് രാജ്യത്താകെയുള്ള പാർട്ടി പ്രവർത്തകരുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ബദൽ സംവിധാനം വരുന്നതുവരെ പ്രധാന യോഗങ്ങളിൽ അധ്യക്ഷത വഹിക്കാമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ടെന്നു വേണുഗോപാൽ വ്യക്തമാക്കി.
വയനാട്ടിലെ നേതാക്കളുമായി രാഹുലിന്റെ യോഗം ഇന്ന്
വയനാട്ടിൽനിന്ന് യുഡിഎഫ് നേതാക്കളുമായി രാഹുൽ ഗാന്ധി ഇന്നു രാവിലെ ചർച്ച നടത്തും. മുതിർന്ന നേതാവ് ആര്യാടൻ മുഹമ്മദ്, വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് എംഎൽഎമാർ, യുഡിഎഫ് ചെയർമാൻ, കണ്‍വീനർ, ഡിസിസി പ്രസിഡന്റ്, മറ്റു പ്രധാന നേതാക്കൾ തുടങ്ങിയവരെല്ലാം യോഗത്തിനായി ഇന്നലെ ഡൽഹിയിലെത്തി. ജനപ്രതിനിധി എന്ന നിലയിൽ ചെയ്യേണ്ട കാര്യങ്ങളും കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തിൽ സ്വീകരിക്കേണ്ട പരിപാടികളും പദ്ധതികളും ചർച്ച ചെയ്യും. വയനാട്ടിൽ നിന്നുള്ള നേതാക്കളുടെയും പ്രവർത്തകരുടെയും അഭിപ്രായം സ്വരൂപിച്ച ശേഷമാകും എംപിയെന്ന നിലയിലുള്ള കർമപരിപാടി രാഹുൽ തീരുമാനിക്കുക.കോണ്‍ഗ്രസ അധ്യക്ഷ പദവി ഒഴിഞ്ഞെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനുള്ള സംസ്ഥാനങ്ങളിലെ പാർട്ടി നേതാക്കളുമായി രാഹുൽ അടുത്തയാഴ്ച ചർച്ച നടത്തും. അതതു സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങളും തന്ത്രങ്ങളും സഖ്യ സാധ്യതകളും വിലയിരുത്താനാണു യോഗം.
മഹാരാഷ്ട്രയിലെ പിസിസി പ്രസിഡന്റും ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മല്ലികാർജുൻ ഖാർഗെയുമായി ബുധനാഴ്ച രാഹുൽ ചർച്ച നടത്തുമെന്ന് ഉന്നത കേന്ദ്രങ്ങൾ വെളിപ്പെടുത്തി.
ഹരിയാനയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി ഗുലാം നബി ആസാദും സംസ്ഥാനത്തെ മറ്റു പ്രധാന നേതാക്കളുമായി വ്യാഴാഴ്ചയാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.
ഡൽഹിയുടെ ചുമതലയുള്ള പി.സി. ചാക്കോ, സംസ്ഥാന അധ്യക്ഷ ഷീലാ ദീക്ഷിത്, അജയ് മാക്കൻ തുടങ്ങിയവരുമായി അടുത്ത വെള്ളിയാഴ്ച ചർച്ച നടത്തും.
ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭഗേലും സംസ്ഥാനത്തെ മറ്റു പ്രധാന നേതാക്കളുമായി കഴിഞ്ഞ തിങ്കളാഴ്ച രാഹുൽ വിശദമായ ചർച്ച നടത്തിയിരുന്നു.
പാർട്ടിയുടെ പ്രധാന കാര്യങ്ങളിൽ രാഹുൽ വീണ്ടും സജീവമാകുന്നതു മുതിർന്ന നേതാക്കളിൽ ആശ്വാസം ഉണർത്തിയിട്ടുണ്ട്. എന്നാൽ രാജ്യത്താകെ കോണ്‍ഗ്രസിനെ ഒരു നൂലിൽ കോർക്കാനും ഗ്രൂപ്പു ഭിന്നതകളില്ലാതെ നയിക്കാനും രാഹുലിനു പകരം തത്കാലം മറ്റൊരാളില്ലെന്ന് എഐസിസിയിലെ ഉന്നതരെല്ലാം വിലയിരുത്തുന്നു.
ജോർജ് കള്ളിവയലിൽ
രാഹുൽ ഇല്ലെന്നു വീണ്ടും; ആശയക്കുഴപ്പം
12:54 AM Jun 28, 2019 | Deepika.com