ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ കൃത്രിമത്വം നടത്താനാകുമെന്നും അതു തെളിയിക്കാൻ അവസരം നൽകണമെന്നും ആവശ്യപ്പെട്ടു സുപ്രീംകോടതിയിൽ ഹർജി.
തമിഴ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ മൻസൂർ അലി ഖാനാണ് കോടതിയെ സമീപിച്ചത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരേ തൃണമൂൽ കോണ്ഗ്രസ് അടക്കമുള്ള പാർട്ടികൾ രംഗത്തെത്തിയതിനു പിന്നാലെയാണ് സുപ്രീംകോടതിയിൽ വീണ്ടും ഹർജി നൽകിയിരിക്കുന്നത്.
കൃത്രിമത്വം നടക്കാത്തവിധം പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ ഒരുക്കിയിട്ടുള്ളതെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ വാദിക്കുന്നത്. ഇതംഗീകരിച്ച് ഇവിഎമ്മിനെതിരേ നൽകിയ പല ഹർജികളും സുപ്രീംകോടതി നേരത്തേ തള്ളിയിരുന്നു. ഇവിഎം മാറ്റി ബാലറ്റ് പേപ്പർ സന്പ്രദായം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവും കോടതി കഴിഞ്ഞ മാസം നിരസിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് മൻസൂർ അലി ഖാൻ ഹർജി നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചാൽ ഇവിഎമ്മിൽ കൃത്രിമത്വം നടത്താനാവുമെന്നു പ്രദർശിപ്പിച്ചു കാട്ടാമെന്നും അതിനു കോടതി നിർദേശിക്കണമെന്നുമാണ് ആവശ്യം. നാം തമിഴർ കക്ഷി എന്ന പാർട്ടിയുടെ സ്ഥാനാർഥിയായി തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ മൻസൂർ അലി ഖാൻ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
അതേസമയം, വോട്ടിംഗ് യന്ത്രങ്ങളുടെ തകരാർ സംബന്ധിച്ചോ ഇവിഎമ്മിലെയും വിവിപാറ്റിലെയും വോട്ടുകൾ എണ്ണിയപ്പോൾ വ്യത്യാസം ഉണ്ടായതിനെ കുറിച്ചോ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് രാജ്യസഭയെ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനും പരാതികളൊന്നും ലഭിച്ചിട്ടില്ല. ഇനിയും എന്തെങ്കിലും പരാതികളുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
വോട്ടിംഗ് മെഷീനിലെ കൃത്രിമത്വം തെളിയിക്കാൻ ഹർജി
12:54 AM Jun 28, 2019 | Deepika.com