ഗോഹട്ടി: ദേശീയ പൗരത്വ രജിസ്റ്ററിന്റെ കരട് പട്ടികയിൽ നിന്ന് 1.2 ലക്ഷംപേരെക്കൂടി ഒഴിവാക്കി. അനർഹരെന്നു കണ്ടെത്തിയതിനെത്തുടർന്നാണിത്. കഴിഞ്ഞവർഷം ജൂലൈ അവസാനം പുറത്തിറക്കിയ ലിസ്റ്റിൽ 40 ലക്ഷം ആളുകൾ അനർഹരെന്നു കണ്ടെത്തിയിരുന്നു. പൗരത്വരജിസ്റ്റർ തയാറാക്കുന്നതിനുള്ള രജിസ്ട്രാർമാരുടെ പരിശോധനയെത്തുടർന്ന് 1,02,462 പേരെക്കൂടി ഒഴിവാക്കുകയായിരുന്നുവെന്ന് ദേശീയ പൗരത്വ രജിസ്ട്രാർ (എൻആർസി) പത്രക്കുറിപ്പിൽ പറഞ്ഞു.
ആസാമിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിന് 1951 നുശേഷം ആദ്യമായാണ് ഇത്തരമൊരു പരിശോധന നടത്തിയത്. സുപ്രീംകോടതിയുടെ മേൽനോട്ടത്തിലായിരുന്നു നടപടികൾ. അടുത്തമാസം അവസാനത്തോടെ അന്തിമപട്ടിക പുറത്തിറക്കും.
ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ എൻആർസി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഇവരെ രേഖാമൂലം അറിയിക്കുകയും ചെയ്യും. ഒഴിവാക്കപ്പെട്ടവർക്ക് അപ്പീൽ നൽകാൻ ജൂലൈ അഞ്ചുവരെ സമയം അനുവദിക്കുകയും ചെയ്തു.
പൗരത്വത്തിനായി ലഭിച്ച 3,19 കോടി പേരുടെ അപേക്ഷകളിൽ 2.9 കോടിയോളം സാധുവാണെന്നു കണ്ടെത്തുകയായിരുന്നു.
പൗരത്വ രജിസ്റ്റർ: 1.02 ലക്ഷംപേർകൂടി പുറത്ത്
01:13 AM Jun 27, 2019 | Deepika.com