ന്യൂഡൽഹി: ഗതാഗത രംഗത്ത് അടിമുടി പരിഷ്കാരം എന്ന അവകാശവാദവുമായി മോദി സർക്കാർ രണ്ടാം വട്ടവും പാർലമെന്റിൽ എത്തിക്കുന്ന മോട്ടോർ വാഹന ഭേദഗതി നിയമ ബില്ലിൽ അടിമുടി പിഴയോട് പിഴ.
ആംബുലൻസുകൾ ഉൾപ്പെടെ അടിയന്തര സർവീസുകളുടെ വഴി തടസപ്പെടുത്തിയാൽ 10,000 രൂപ പിഴ ഉൾപ്പെടെയുള്ള ഭേദഗതികളുമായാണ് നിയമം കൊണ്ടുവരുന്നത്. പിഴയുടെ തുകകൾ കുത്തനെ ഉയർത്തി.
പുതുക്കിയ ഈ ബില്ലിന് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിരുന്നു. കഴിഞ്ഞ ലോക്സഭ പാസാക്കിയ ബിൽ രാജ്യസഭയുടെ അംഗീകാരത്തിനായി അവതരിപ്പിച്ചെങ്കിലും സർക്കാരിന്റെ കാലാവധി കഴിഞ്ഞതിനാൽ റദ്ദായി.
ഇപ്പോൾ വീണ്ടും ബിൽ ബജറ്റ് സമ്മേളനത്തിൽ പാസാക്കിയെടുക്കാനുള്ള നീക്കത്തിലാണ് സർക്കാർ.
പ്രായപൂർത്തിയാകാത്തവർ ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ രക്ഷകർത്താക്കളോ വാഹനത്തിന്റെ ഉടമയോ കുറ്റക്കാരാവും. വാഹന രജിസ്ട്രേഷൻ റദ്ദാക്കും. വാഹന രജിസ്ട്രേഷനും ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനും ആധാർ നിർബന്ധമാക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകൾ.
അപകടത്തിൽപ്പെടുന്നയാളെ രക്ഷിക്കുന്നവർക്ക് സിവിൽ, ക്രിമിനൽ നിയമങ്ങളുടെ സംരക്ഷണം. അംഗവൈകല്യമുള്ളവർക്കുതകുന്ന രീതിയിൽ വാഹനത്തിന്റെ രൂപം മാറ്റാമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്.
നിയമ ലംഘനത്തിനുള്ള പിഴകൾ
* അപകടകരമായി വണ്ടിയോടിച്ചാൽ 5000 രൂപ
* ലൈസൻസില്ലാതെ വണ്ടിയോടിച്ചാൽ 5000
* അമിത വേഗം 1000-2000
* സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 1000
* മൊബൈൽ ഫോണിൽ സംസാരിച്ചാൽ 5000
* മദ്യപിച്ച് വാഹനം ഓടിച്ചാൽ 10000
* ഇൻഷ്വറൻസ് ഇല്ലെങ്കിൽ 2000
* ഹെൽമറ്റ് ഇല്ലെങ്കിൽ 1000 (മൂന്നുമാസം ലൈസൻസ് സസ്പെൻഷൻ).
മോട്ടോർ വാഹന ഭേദഗതിയിൽ പിഴവുകൾക്കു പിഴയോടു പിഴ
01:13 AM Jun 27, 2019 | Deepika.com