ന്യൂഡൽഹി: രാജ്യത്തെ കോടിക്കണക്കിനു പാവങ്ങൾക്കു സാക്ഷരതയും ശുചിമുറിയും ബാങ്ക് അക്കൗണ്ടും പാചകവാതകവും വൈദ്യുതിയും നൽകിയ ഇന്ത്യയുടെ നേട്ടങ്ങളെ ആഘോഷമാക്കാൻ രാഷ്ട്രീയം മറന്ന് എല്ലാവരും ഒന്നിക്കണമെന്ന് അൽഫോൻസ് കണ്ണന്താനം എംപി. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയ ശേഷം ഒരൊറ്റ ക്രൈസ്തവനും ക്രൈസ്തവ ദേവാലയവും അക്രമിക്കപ്പെട്ടിട്ടില്ലെന്നും ന്യൂനപക്ഷങ്ങൾ ഏറ്റവും സുരക്ഷിതരുമാണെന്നും രാജ്യസഭയിലെ കന്നിപ്രസംഗത്തിൽ കണ്ണന്താനം അവകാശപ്പെട്ടു.
മുപ്പതു വർഷം മുന്പ് ലോകത്തിലെ സന്പൂർണ സാക്ഷരത നഗരമായി കോട്ടയം പ്രഖ്യാപിക്കപ്പെട്ടതിന്റെ വാർഷികം ആയിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച. കോട്ടയം രാജ്യത്തിനാകെ മാതൃകയായി. സ്വാതന്ത്ര്യത്തിന്റെ സമയത്തു രാജ്യത്ത് 18 ശതമാനമായിരുന്ന സാക്ഷരത ഇന്ന് 80 ശതമാനമായി. ഇതുപോലുള്ള മഹത്തായ നേട്ടങ്ങളെ രാജ്യം ആഘോഷിക്കണമെന്ന് കണ്ണന്താനം പറഞ്ഞു.
കേന്ദ്രമന്ത്രിയായി 21 മാസം ഉണ്ടായിരുന്നെങ്കിലും ഇന്നലെ വരെ രാജ്യസഭയിൽ ഒരു ചോദ്യത്തിന് മറുപടിയോ, ഒരു പ്രസ്താവനയോ പോലും നടത്താൻ തനിക്ക് അവസരം ലഭിച്ചില്ലെന്നു പറഞ്ഞായിരുന്നു കണ്ണന്താനം പ്രസംഗം ആരംഭിച്ചത്. അപ്പോഴിത് കന്നിപ്രസംഗം ആണോയെന്നു ചെയറിലിരുന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ചോദിച്ചു. അതേയെന്നു കണ്ണന്താനം മറുപടി നൽകി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലുള്ള നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്ത് കണ്ണന്താനം നടത്തിയ ആവേശകരമായ പ്രസംഗത്തിന് കേന്ദ്രമന്ത്രിമാരുടെയടക്കം നീണ്ടുനിന്ന കരഘോഷവും ലഭിച്ചു.
ടൂറിസം മേഖലയിൽ ലോകത്തിലെ മൂന്നാമത്തെ രാജ്യമായി ഇന്ത്യ വളർന്നു. ഇപ്പോൾ 16.5 ലക്ഷം കോടി രൂപയാണ് വിനോദസഞ്ചാര വരുമാനം. എട്ടുകോടി പേർക്ക് തൊഴിലും നൽകുന്നു. കഴിഞ്ഞ വർഷത്തിൽ 1.39 കോടി പേർക്ക് ഈ മേഖലയിൽ തൊഴിൽ നൽകാനായെന്നും കണ്ണന്താനം പറഞ്ഞു.
നേട്ടങ്ങളെ ആഘോഷമാക്കാൻ ഒന്നിക്കണമെന്നു കണ്ണന്താനം
01:13 AM Jun 27, 2019 | Deepika.com