ഉൗട്ടി: താഴ്ന്ന ജാതിയിൽപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കാൻ ശ്രമിച്ചതിന് അനുജനെ ജ്യേഷ്ഠൻ വെട്ടിക്കൊന്നു. മേട്ടുപാളയത്താണ് സംഭവം. ശ്രീരംഗായനം സ്വദേശി കറുപ്പുസ്വാമിയുടെ മകൻ വിനോദാണ് സഹോദരൻ കനകരാജി (22) നെ വെട്ടിക്കൊലപ്പെടുത്തിയത്.
വെള്ളിപാളയം സ്വദേശിനിയും കനകരാജും ഇഷ്ടത്തിലായിരുന്നു. ഇവരുടെ പ്രണയം തുടക്കത്തിലെ കനകരാജിന്റെ വീട്ടുകാർ എതിർത്തിരുന്നു. തങ്ങളുടെ വിവാഹം നടത്തിതരണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി കറുപ്പുസ്വാമിയെ സമീപിച്ചിരുന്നു. എന്നാൽ ഇയാൾ ഇതിന് വഴങ്ങിയില്ല. തുടർന്ന് കനകരാജ് പെണ്‍കുട്ടിയുമായി സമീപത്തെ ഗ്രാമത്തിൽ വാടകക്ക് വീട് എടുത്ത് താമസം മാറ്റുകയായിരുന്നു. സംഭവം അറിഞ്ഞ സഹോദരൻ വിനോദ് ഇവർ താമസിക്കുന്ന സ്ഥലത്ത് എത്തി കനകരാജുമായി വാക്കേറ്റത്തിലേർപ്പെട്ടു. വാക്ക് തർക്കം മൂർച്ഛിച്ച് വിനോദ് ഇയാളെ വെട്ടികൊലപ്പെടുത്തുകയായിരുന്നു.
തടയാൻ ശ്രമിച്ച പെണ്‍കുട്ടിക്കും വെട്ടേറ്റു. ഇവരെ പരിക്കുകളോടെ മേട്ടുപാളയം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃത്യം നടത്തിയതിന് ശേഷം വിനോദ് ഓടി രക്ഷപ്പെട്ടു. കോയന്പത്തൂർ എസ്പി സുജിത്ത്കുമാർ, മേട്ടുപാളയം സിഐ കേശവൻ, എസ്ഐ രാജേന്ദ്ര പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിക്കായി അന്വേഷണം തുടരുന്നു.
ജ്യേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു
10:54 PM Jun 26, 2019 | Deepika.com