ന്യൂഡൽഹി: ഗുജറാത്തിൽ ഒഴിവുള്ള രണ്ട് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് വെവ്വേറെ നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളിൽ ഇടപെടാനാവില്ലെന്നു വ്യക്തമാക്കിയാണ് ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ അവധിക്കാല ബെഞ്ചിന്റെ നടപടി.
ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ലോക്സഭയിലേക്കു വിജയിച്ചതിനെ തുടർന്ന് ഒഴിവു വന്ന രാജ്യസഭാ സീറ്റുകളിൽ ഒന്നിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. രണ്ട് സീറ്റുകൾ ഒഴിവുണ്ടായിട്ടും ഒരു സീറ്റിൽ മാത്രം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരേ ഗുജറാത്ത് പ്രതിപക്ഷ നേതാവ് പരേഷ്ഭായ് ധനാണിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
182 അംഗ ഗുജറാത്ത് നിയമസഭയിൽ ബിജെപിക്ക് 100ഉം കോണ്‍ഗ്രസിനു 75 അംഗങ്ങളുമാണുള്ളത്. രണ്ട് സീറ്റുകളിലും ഒന്നിച്ചു തെരഞ്ഞെടുപ്പ് നടത്തിയാൽ തങ്ങളുടെ ഒരു സ്ഥാനാർഥിയെ വിജയിപ്പിക്കാനാവുമെന്നും അതു തടയാനാണ് കമ്മീഷൻ വെവ്വേറെ തെരഞ്ഞെടുപ്പ് നടത്തുന്നതെന്നുമാണ് കോണ്‍ഗ്രസിന്റെ ആരോപണം.
ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന്റെ ഹർജി തള്ളി
12:34 AM Jun 26, 2019 | Deepika.com