ന്യൂഡൽഹി: രാജ്യത്തെ ആരോഗ്യ മേഖലയിലെ സമഗ്ര മികവിനുള്ള ആദ്യ ദേശീയ റാങ്കിംഗിൽ കേരളം വീണ്ടും ഒന്നാമതെത്തി. ലോകബാങ്കും കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് നീതി ആയോഗിന്റെ നേതൃത്വത്തിൽ തയാറാക്കിയ ദേശീയാരോഗ്യ റിപ്പോർട്ടിലാണ് 74.01 പോയിന്റുമായി കേരളം ഒന്നാമതെത്തിയത്.
സമഗ്ര മികവു വിലയിരുത്തിയതിൽ ആന്ധ്ര പ്രദേശ് (65.13) മഹാരാഷ്ട്ര (63.99) എന്നീ സംസ്ഥാനങ്ങൾ രണ്ടും മൂന്നും സ്ഥാനത്തെത്തി. ബിഹാറും (32.11 പോയിന്റ്) ഉത്തർപ്രദേശുമാണ് (28.61) ഏറ്റവും പിന്നിൽ. വാർഷിക മികവ് വിലയിരുത്തിയതിൽ ഹരിയാന (6.55), രാജസ്ഥാൻ (6.30) ജാർഖണ്ഡ് (5.99) എന്നീ സംസ്ഥാനങ്ങൾ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടി.
വലിയ സംസ്ഥാനങ്ങൾ, ചെറിയ സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് റാങ്കിംഗ് ക്രമീകരിച്ചത്. ചെറിയ സംസ്ഥാനങ്ങളിൽ മിസോറാം ഒന്നാം സ്ഥാനം നിലനിർത്തി. 73.70 പോയിന്റ്. മണിപ്പുർ (57.78), മേഘാലയ (55.78) എന്നീ സംസ്ഥാനങ്ങൾ രണ്ടും മൂന്നും സ്ഥാനത്തെത്തി. നാഗാലാൻഡാണ് ഈ വിഭാഗത്തിൽ അവസാനം- 37.38 പോയിന്റ്. കേന്ദ്ര ഭരണപ്രദേശങ്ങളിൽ ചണ്ഡിഗഡ് 52.27 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി.
ആരോഗ്യ രംഗത്തെ വളർച്ച, ഭരണനിർവഹണം, നയരൂപീകരണം തുടങ്ങി 23 ഘടകങ്ങൾ മാനദണ്ഡമാക്കിയാണ് സൂചിക തയാറാക്കിയത്.
നവജാത ശിശുക്കളുടെ മരണ നിരക്ക്, അഞ്ചു വയസിൽ താഴെയുള്ളവരുടെ മരണ നിരക്ക്, ജനന- മരണ നിരക്ക് സന്തുലനം, പരിമിതികൾ മറികടന്ന് കൂടിയ നേട്ടങ്ങളുണ്ടാക്കൽ എന്നി മികവുകളാണ് കേരളത്തിന്റെ സമഗ്ര മികവിനുള്ള പ്രകടനമായി വിലയിരുത്തിയിരിക്കുന്നത്. എന്നിരുന്നാലും വാർഷിക പുരോഗതി വിലയിരുത്തുന്പോൾ കേരളത്തിന്റെ പ്രകടനം മികവ് കാണിക്കുന്നില്ല. അതേസമയം, ജനന- മരണ സന്തുലനം നിലനിർത്തുന്നതിൽ കേരളവും തമിഴ്നാടും സുസ്ഥിര വികസന നേട്ടം (2030 എസ്ഡിജി) കൈവരിച്ചെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ജിജി ലൂക്കോസ്
ആരോഗ്യമേഖല: ദേശീയ റാങ്കിംഗിൽ കേരളം വീണ്ടും ഒന്നാമത്
12:00 AM Jun 26, 2019 | Deepika.com