വ്യത്യസ്തതകളെ അംഗീകരിക്കണമെന്ന് എൻ.കെ പ്രേമചന്ദ്രൻ
ന്യൂഡൽഹി: രാഷ്ട്രനിർമാണ പ്രക്രിയുടെ ശില പാകിയത് 2014 ൽ ആണെന്ന നയപ്രഖ്യാപന പ്രസംഗത്തിലെ രാഷ്ട്രപതിയുടെ പ്രസ്താവന ജവഹർ ലാൽ നെഹ്റു മുതൽ ഡോ. മൻമോഹൻസിംഗ് വരെയുള്ള മുൻകാല ഭരണാധികാരികളോടുള്ള കടുത്ത അനാദരവാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ പങ്കെടത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടൽ ബിഹാരി വാജ്പേയിയുടെ ഭരണത്തപ്പോലും തമസ്കരിച്ച നിലപാട് നിർഭാഗ്യകരമാണ്.
ഏറ്റവും കൂടുതൽ കർഷക ആത്മഹത്യകൾ, ഏറ്റവും കുറഞ്ഞ സന്പത്തിക വളർച്ചാ നിരക്ക്, നാലര ദശാബ്ദത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ, ജുഡീഷറി തുടങ്ങിയ ഭരണഘടനാ സ്ഥാപങ്ങളുടെ വിശ്വാസത്തകർച്ച, ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥ എന്നിവയായിരുന്നു 5 വർഷത്തെ നേട്ടങ്ങൾ. രാഷ്ട്രപതിയുടെ പ്രസംഗം വസ്തുതകൾക്കും യാഥാർഥ്യങ്ങൾക്കും നിരക്കാത്തതാണ്: പ്രേമചന്ദ്രൻ പറഞ്ഞു.
ഫാക്ടിനു വേണ്ടി ഹൈബി ഈഡൻ
ഫാക്ട് പുനരുദ്ധാരണ പാക്കേജ് യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി കേന്ദ്ര രാസവളം വകുപ്പു മന്ത്രി സദാനന്ദ ഗൗഡയുമായി ചർച്ച നടത്തി. എൽഎൻജി വിതരണത്തിനുള്ള ദീർഘകാല കരാർ നൽകൽ, അമോണിയ പ്ലാന്റിന്റെ പുനഃപ്രവർത്തനം, വളം നിർമാണ യൂണിറ്റിലെ പ്ലാന്റുകളുടെ പ്രവർത്തനം പുനരാരംഭിക്കൽ തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ. നീതി ആയോഗിന്റെ നിർദേശം നടപ്പിലാക്കി സാന്പത്തിക സ്വയംപര്യാപ്തതയിലേക്ക് ഫാക്ടിനെ നയിക്കാൻ മുൻകൈ എടുക്കണമെന്നു നിവേദനത്തിൽ ആവശ്യപ്പെട്ടു.
സ്മാരക സംരക്ഷണം: വീരേന്ദ്ര കുമാർ
കേരളത്തിൽ പുരാവസ്തു ഗവേഷണ വകുപ്പിന്റെ കീഴിലുള്ള 13 ക്ഷേത്രങ്ങളും മികച്ച രീതിയിൽ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ക്ഷേത്രങ്ങളുൾപ്പെടെ 3,691 സ്മാരകങ്ങളാണ് പുരാവസ്തു ഗവേഷണ വകുപ്പിന്റെ കീഴിലുള്ളത്. ഇവയുടെ സംരക്ഷണത്തിനായി 2018-19വർഷത്തിൽ 406.37 കോടി രൂപ നീക്കിവച്ചതിൽ 393.65 കോടിയും ചെലവഴിച്ചതായും എം.പി. വീരേന്ദ്രകുമാറിന്റെ ചോദ്യത്തിന് മറുപടിയായി സാംസ്കാരിക വകുപ്പ് മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ രാജ്യസഭയെ അറിയിച്ചു.
പുരാവസ്തു ഗവേഷണ കേന്ദ്രത്തിന്റെ സംരക്ഷണത്തിൽ ഏറ്റവുമധികം ക്ഷേത്രങ്ങളും സ്മാരകങ്ങളുമുള്ളത് കർണാടകയിലാണ്. യുപിയിൽ 132ഉം തമിഴ്നാട്ടിൽ 120 സ്മാരകങ്ങളുമാണുള്ളത്.
സിഎസ്ആർ ഫണ്ട്: വീഴ്ച വരുത്തിയവർക്കെതിരേ നടപടി
സാമൂഹിക പ്രതിബദ്ധതാ ഫണ്ട് (സിഎസ്ആർ) ചെലവിടുന്നതിൽ വീഴ്ച വരുത്തിയ 366 കന്പനികൾക്കെതിരേ കേസെടുക്കാൻ അനുമതി ലഭിച്ചതായി കേന്ദ്ര സർക്കാർ. ഇവയിൽ 66 കന്പനികൾ ഒത്തുതീർപ്പിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും എം.പി. വീരേന്ദ്രകുമാർ, ജി.സി. ചന്ദ്രശേഖർ എന്നിവരുടെ ചോദ്യത്തിനു മറുപടിയായി ധനമന്ത്രി നിർമലാ സീതാരാമൻ രാജ്യസഭയെ അറിയിച്ചു. കന്പനി നിയമപ്രകാരം കോർപറേറ്റ് സ്ഥാപനങ്ങൾ അവരുടെ ബോർഡിന്റെ റിപ്പോർട്ടിൽ സിഎസ്ആർ വിവരങ്ങൾ വെളിപ്പെടുത്തണം. ക്രമക്കേട് കണ്ടെത്തിയാൽ കന്പനിക്കെതിരേ കുറ്റവിചാരണയ്ക്ക് അനുമതി തേടും. കന്പനി നിയമപ്രകാരമുള്ള ഓഡിറ്റിൽ സ്ഥാപനങ്ങളുടെ സിഎസ്ആർ ചെലവിന്റെ കണക്കെടുപ്പുകൂടി ഉൾപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കൊടിക്കുന്നിൽ സ്പീക്കറുടെ പാനലിൽ
കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭയിലെ സ്പീക്കറുടെ പാനലിൽ അംഗമായി ലോക്സഭാ സ്പീക്കർ ഓം ബിർള നോമിനേറ്റ് ചെയ്തു. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ എന്നിവർ സഭയിൽ ഇല്ലാത്ത സമയങ്ങളിൽ സഭാ നടപടികൾ നടത്തിക്കൊണ്ടു പോകുന്ന പാനലിലാണ് കോണ്ഗ്രസ് പാർട്ടിയുടെ നോമിനിയായി കൊടിക്കുന്നിൽ സുരേഷിനെ നാമനിർദേശം ചെയ്തത്.
കോണ്ഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സണ് സോണിയ ഗാന്ധിയാണ് കൊടിക്കുന്നിലിന്റെ പേര് നിർദേശിച്ചത്. 17-ാം ലോക്സഭയുടെ കാലാവധി തീരുന്നതു വരെ അഞ്ചു വർഷക്കാലം പാനലിൽ അംഗമാകുന്നവർ സ്പീക്കറുടെയും ഡെപ്യൂട്ടിസ്പീക്കറുടെയും അഭാവത്തിൽ സഭാനടപടികൾ നിയന്ത്രിക്കും. ബിജെപിയിൽനിന്ന് അഞ്ച് അംഗങ്ങളും കോണ്ഗ്രസിൽനിന്ന് ഒരാളുമാണ് സ്പീക്കർ പാനലിൽ ഉള്ളത്.
പതിനേഴാം ലോക്സഭയിലെ പ്രോടേം സ്പീക്കർ പാനലിലും കൊടിക്കുന്നിൽ സുരേഷിനെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയോഗിച്ചിരുന്നു. ഏഴു തവണ ലോക്സഭാംഗമായ കൊടിക്കുന്നിൽ സുരേഷിന്റെ സഭയിലെ സീനിയോരിറ്റി പരിഗണിച്ചാണിത്.
കേരള എംപിമാർ പാർലമെന്റിൽ
12:00 AM Jun 26, 2019 | Deepika.com