മീററ്റ് (ഉത്തർപ്രദേശ്): അശ്ലീലച്ചുവയുള്ള സംസാരത്തിനു മറുപടി പറഞ്ഞതിനു യുവതികളെ യുവാവ് കാറിടിച്ചു കൊലപ്പെടുത്തി. ബുലന്ദ്ഷഹർ ജില്ലയിലാണു സംഭവം. മുഖ്യ പ്രതി നകുൽ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റു മൂന്നുപേർ ഒളിവിലാണ്. രാം വീറിന്റെ ഭാര്യ സന്തോദേവി(38), ഭീംസെന്റെ ഭാര്യ ഊർമിള(42) എന്നിവരാണ് മരിച്ചത്.
രാംവീറിന്റെയും ഭീംസെന്റെയും കുടുംബാംഗങ്ങൾ തിങ്കളാഴ്ച രാത്രി ഒരു വിവാഹആഘോഷം കഴിഞ്ഞു വീട്ടിൽ മടങ്ങിയെത്തിയപ്പോൾ നകുൽ സിംഗ് ഇവരുടെ വീടിന്റെ ഭിത്തിയിൽ മൂത്രമൊഴിക്കുന്നതു കണ്ടു. സന്തോദേവിയും ഊർമിളയും ഇത് എതിർത്തപ്പോൾ നകുൽ അശ്ലീലച്ചുവയോടെ സംസാരിച്ചു. വാക്കുതർക്കത്തിനൊടുവിൽ മടങ്ങിപ്പോയ നകുൽ സുഹൃത്തുക്കളോടൊപ്പം എത്തി വീടിനു വെളിയിൽനിന്ന രണ്ടു പേരെയും കാറിടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
രാംവിറിന്റെ മകനും മറ്റൊരു യുവാവിനും ആക്രമണത്തിൽ പരിക്കേറ്റു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇവരുടെ മൃതദേഹങ്ങളുമായി ബന്ധുക്കൾ ഇന്നലെ ഹൈ വേ ഉപരോധിച്ചു.
രണ്ടു യുവതികളെ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
12:00 AM Jun 26, 2019 | Deepika.com