ന്യൂഡൽഹി: ഒന്നും ചെയ്യാതെ നന്നായി വിപണനം നടത്തുന്നതാണ് മോദി സർക്കാരിന്റെ പ്രത്യേകതയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന ഗൗരവതരമായ പ്രശ്നങ്ങൾക്കൊന്നും പരിഹാരം കണ്ടെത്താൻ കഴിഞ്ഞ കാലത്തും ഇപ്പോഴും ഈ സർക്കാരിന് സാധിച്ചിട്ടില്ല. ഒരുകാലത്ത് സാന്പത്തിക രംഗത്ത് ലോക രാജ്യങ്ങൾ ഇന്ത്യയെക്കുറിച്ചു സംസാരിച്ചിരുന്നു. എന്നാൽ, ഇപ്പോൾ എന്താണ് അവസ്ഥ. ബിജെപിക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് ഏറെ സംസാരിക്കുന്നു. എന്നാൽ, കഴിഞ്ഞ അഞ്ചു വർഷക്കാലത്ത് ഇന്ത്യ എന്താണ് നേടിയത്. സാന്പത്തികമായി പിന്നോക്കം പോയി എന്നതാണ് യാഥാർഥ്യം.
നിങ്ങൾ എല്ലാം നന്നായി മാർക്കറ്റ് ചെയ്യുന്നുണ്ട്. എന്നാൽ, പല പ്രധാന പ്രശ്നങ്ങളും പരിഹരിക്കപ്പെടാതെ നിൽക്കുന്നു. തമിഴ്നാട് ഈ രാജ്യത്തിന്റെ ഭാഗമാണ്. എന്നാൽ, അവിടുത്തെ ജനങ്ങൾ കുടിവെള്ളമില്ലാതെ നട്ടം തിരിയുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ തൊഴിലില്ലായ്മ ഏറെ വർധിച്ചു. വളർച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞു. സാന്പത്തിക രംഗം പാടേ തകർന്നു. ജനങ്ങൾക്ക് ഭാവിയിലേക്ക് ഒരു പ്രതീക്ഷയുമില്ലാതെയായി.
നോട്ട് നിരോധനം എന്ത് പ്രയോജനം ആണുണ്ടാക്കിയത്. മോദി സർക്കാർ അവതരിപ്പിച്ച പല പദ്ധതികളും പുതിയ കുപ്പിയിൽ പഴയ വീഞ്ഞ് എന്ന പോലെ അവതരിപ്പിച്ചതാണ്. നിങ്ങൾ ഈ രാജ്യത്തെ മുന്നോട്ടു നയിക്കുന്നുമില്ല, അതിനുള്ള പദ്ധതികളും കൈവശമില്ല. മുത്തലാക്ക് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്ന നിലയിലാണ് അവതരിപ്പിക്കുന്നത്. പാർലമെന്റിൽ പ്രാധാന്യം നൽകേണ്ട ബിൽ എന്ന നിലയിലാണ് മുത്തലാക്ക് ബിൽ അവതരിപ്പിച്ചത്. ബിഹാറിൽ നിരവധി കുട്ടികൾ മരിക്കുന്നു. അതേക്കുറിച്ചു ആരും മിണ്ടുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രാജ്യം നേരിടുന്ന വലിയ പ്രശ്നം മുത്തലാക്ക് അല്ല: കുഞ്ഞാലിക്കുട്ടി
01:20 AM Jun 25, 2019 | Deepika.com