റാഞ്ചി: ജാർഖണ്ഡിൽ മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം കെട്ടിയിട്ടു മർദിച്ച യുവാവ് മരണത്തിനു കീഴടങ്ങി. വടിയും മറ്റും ഉപയോഗിച്ചുള്ള മർദനത്തിനിടെ ജയ് ശ്രീറാം, ജയ് ഹനുമാൻ എന്നു നിർബന്ധിപ്പിച്ചു വിളിപ്പിച്ചതായും ആരോപണമുണ്ട്. കഴിഞ്ഞ 18 നു ഖാർസ്വാനിൽ വച്ചാണു തബ്രിസ് അൻസാരി(24)യെ ജനക്കൂട്ടം ആക്രമിച്ചത്.
വീട്ടിലേക്ക് പോയ ഇദ്ദേഹത്തെ ഒരു സംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. മോട്ടോർസൈക്കിൾ മോഷ്ടിച്ചുവെന്നായിരുന്നു ആരോപണം. മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
മർദനത്തിനിടെ ജയ് ശ്രീ റാം, ജയ് ഹനുമാൻ എന്നു നിർബന്ധിച്ചു വിളിപ്പിക്കുന്നത് വീഡിയോയിൽ ദൃശ്യമാണെന്നും പറയപ്പെടുന്നു.
ജംഷഡ്പുരിലെ ടാറ്റാ മെയിൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് ശനിയാഴ്ചയാണു മരിച്ചത്. അടുത്തിടെയാണു യുവാവ് വിവാഹിതനായത്. മർദനമേറ്റത്തിന്റെ മൂന്നാംദിവസം ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നു പറഞ്ഞതിനെത്തുടർന്ന് കുടുംബാംഗങ്ങൾ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്ഥിതി വഷളായതിനെത്തുടർന്ന് ശനിയാഴ്ച ടാറ്റാ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി എസ്പി കാർത്തിക് എസ്. അറിയിച്ചു.
ജാർഖണ്ഡിൽ ജനക്കൂട്ടം കെട്ടിയിട്ടു മർദിച്ച യുവാവ് മരിച്ചു
01:20 AM Jun 25, 2019 | Deepika.com