മോറട്ടോറിയം ദീർഘിപ്പിക്കുന്നതിന് റിസർവ് ബാങ്ക് അനുമതി നൽകാത്തതിനാൽ ജപ്തി നടപടികളുമായി മുന്നോട്ടു പോകുമെന്ന സംസ്ഥാന തല ബാങ്കിംഗ് സമിതിയുടെ തീരുമാനം പിൻവലിപ്പിക്കണമെന്ന് ധനകാര്യവകുപ്പ് മന്ത്രി നിർമല സീതാരാമനെ കണ്ട് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു.
കേരളത്തിലെ ബാങ്കുകളുടെ ധിക്കാരപരമായ തീരുമാനം കർഷകരെ വീണ്ടും ആത്മഹത്യയിലെക്ക് തള്ളിവിടുമെന്നും, കേരളത്തിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് മോറട്ടോറിയം കാലാവധി ഉടൻ ദീർഘിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടാമെന്നും ധനകാര്യ മന്ത്രി അറിയിച്ചു.
എൻ.കെ പ്രേമചന്ദ്രൻ
പി.എഫ് പെൻഷൻ വർധന കമ്യൂട്ട് ചെയ്ത തുക തിരികെ പിടിച്ചശേഷം പൂർണ പെൻഷൻ പുനഃസ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ളകാര്യങ്ങൾ ഇപിഎഫ് ഓർഗനൈസേഷൻ, സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് എന്നിവരുടെസജീവ പരിഗണനയിലാണെന്ന് കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ്കുമാർ ഗാംഗ്വർ. എൻ.കെ. പ്രേമചന്ദ്രൻ എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
വിവിധ ഏജൻസികളുമായുള്ള കൂടിയാലോചനകൾക്കുശേഷംഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. മിനിമം പെൻഷൻ കിട്ടുന്നതിന് 10 വർഷത്തെ സർവീസ് എന്നതിനു പകരം 3650 ദിവസത്തെ ഹാജർ എന്ന ഭേദഗതി പുനഃപരിശോധിക്കുന്നതിനുള്ള ചർച്ചകൾ സർക്കാർ ആരംഭിക്കുമെന്ന് പ്രേമചന്ദ്രന്റെ ചോദ്യത്തിന് ഉത്തരമായി മന്ത്രി പറഞ്ഞു.
എം.പി വീരേന്ദ്ര കുമാർ
മൂന്നുവർഷത്തിനിടെ ഇന്തോ-പാക് അതിർത്തിയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചത് 31 സൈനികരെന്ന് കേന്ദ്ര സർക്കാർ. ഭീകരാക്രമണം നേരിടാൻ അതിർത്തിമേഖലയിലെ സൈനിക പോസ്റ്റുകൾ ശക്തിപ്പെടുത്തുന്നതായും എം.പി. വീരേന്ദ്രകുമാറിന്റെ ചോദ്യത്തിന് മറുപടിയായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് രാജ്യസഭയിൽ അറിയിച്ചു. ഏറ്റവും ആധുനിക സംവിധാനങ്ങൾ തന്നെ സൈന്യം ഉപയോഗപ്പെടുത്തുന്നുണ്ട്. ഭീകരാക്രമണങ്ങളേക്കുറിച്ചും സുരക്ഷാ വീഴ്ചകളെക്കുറിച്ചും സൈന്യം ആഴത്തിലുള്ള പഠനം നടത്തുന്നുണ്ട്. 2016ൽ ആറും 2017ൽ 13ഉം, 2018ൽ 12ഉം സൈനികരാണ് അതിർത്തിയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചതെന്നും മന്ത്രി അറിയിച്ചു.
ടി.എൻ പ്രതാപൻ
മണ്ണൂത്തി-വടക്കാഞ്ചേരി ആറുവരി ഹൈവേയുടെയും കുതിരാൻ തുരങ്കത്തിന്റെയും നിർമാണം വൈകുന്നതിൽ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ടു ടി.എൻ പ്രതാപൻ എംപി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് നിവേദനം നൽകി. തൃശൂർ ജില്ലയിലൂടെ കടന്നു പോകുന്ന പ്രസ്തുത ഹൈവേ സംസ്ഥാനത്തെ തന്നെ ഇത്തരത്തിലുള്ള ആദ്യ ഹൈവേയാണ്. 30 മാസത്തിനുള്ളിൽ പാതയുടെ നിർമാണം പൂർത്തിയാകണം എന്നായിരുന്നു വ്യവസ്ഥ എങ്കിലും എട്ടു വർഷമായിട്ടും പൂർത്തിയായിട്ടില്ല. ഇതിനോടകം ഇവിടെ റോഡപകടങ്ങളിൽ പെട്ട് 58 പേരുടെ ജീവൻ നഷ്ടപ്പെട്ടു. സുരക്ഷാ മാനദണ്ഡങ്ങളൊന്നും തന്നെ പാലിക്കാതെയാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആന്റോ ആന്റണി
ആറൻമുള കണ്ണാടിയെയും കണ്ണാടി നിർമിക്കുന്നതിനാവിശ്യമായ അസംസ്കൃത പദാർഥങ്ങളായ ചെന്പ്, വെള്ളി എന്നിവയെ ചരക്കു സേവന നികുതിയിൽ നിന്നൊഴിവാക്കണമെന്ന് ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടു. ലോക് സഭയിൽ ചോദ്യോത്തര വേളയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 500 വർഷത്തിലേറെയായി ആറൻമുള പൈതൃക ഗ്രാമത്തിന്റെ കരകൗശല നിർമിതിയെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ധനമന്ത്രിക്കും നിവേദനം നൽകിയിരുന്നതായും ആന്റോ ആന്റണി പറഞ്ഞു.
സുപ്രീം കോടതി വിധിയെത്തുടർന്ന് ശബരിമല ദർശനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രതിസന്ധി മറികടക്കുന്നതിനായി അടിയന്തിരമായി നിയമനിർമാണം നടത്തണമെന്ന് ആന്റോ ആന്റണി ആവശ്യപ്പെട്ടു. ഭരണഘടനയുടെ 26-ാം അനുഛേദം അനുശാസിക്കുന്ന ആചാരാനുഷ്ടാനങ്ങൾ സംരക്ഷിക്കുന്നതിനുള്ള അവകാശം ഈ വിധിയെത്തുടർന്ന് ഇല്ലാതായിരിക്കുകയാണ്.
ഇപ്പോഴത്തെ പ്രതിസന്ധി കാരണം കഴിഞ്ഞ മണ്ഡലകാലത്ത് ദർശനം നടത്തിയ വിശ്വാസികളുടെ എണ്ണം കുറഞ്ഞിരുന്നു. വിശ്വാസങ്ങളെയും ആചാരങ്ങളെയും ലംഘിക്കുന്ന സമാന കോടതി വിധികളുണ്ടായപ്പോൾ പാർലമെന്റിന്റെ അധികാരമുപയോഗിച്ച് വിധിയെ മറി കടക്കാൻ നിയമ നിർമാണം നടത്തിയിട്ടുണ്ട്. അതേ രീതിയിൽ ശബരിമല പ്രശ്നത്തിലും പുതിയ നിയമം പാസാക്കാൻ കേന്ദ്ര സർക്കാർ മുൻകൈ എടുക്കണമെന്നും ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടു.
കെ.കെ രാഗേഷ്
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിനെ ഏൽപിച്ച നടപടി പുനഃപരിശോധിക്കണമെന്ന് രാജ്യസഭയിൽ കെ.കെ രാഗേഷ് ആവശ്യപ്പെട്ടു. കേരളത്തിന്റെ പൊതുവികാരം കണക്കിലെടുത്ത് തിരുവനന്തപുരം ഉൾപ്പെടെയുള്ള വിമാനത്താവളങ്ങൾ പൊതുമേഖലയിൽ നിലനിർത്താൻ കേന്ദ്രസർക്കാർ തയാറാവണം.
ലാഭത്തിൽ പ്രവർത്തിക്കുന്ന ഈ വിമാനത്താവളം അദാനിക്ക് കൈമാറുന്നതിന് പിന്നിൽ എന്താണ് താത്പര്യമെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും രാഗേഷ് ആവശ്യപ്പെട്ടു.
ഡീൻ കുര്യാക്കോസ്
പാർലമെന്റിൽ കേരള എംപിമാർ
12:38 AM Jun 25, 2019 | Deepika.com