ന്യൂഡൽഹി: ഗോസംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങളെയും ആൾക്കൂട്ട ആക്രമണങ്ങളെയും അപലപിക്കുന്നതും മതന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ സുരക്ഷിതരല്ലെന്നുമുള്ള അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മതസ്വാതന്ത്ര്യ റിപ്പോർട്ട് തള്ളി കേന്ദ്ര സർക്കാർ. ഇന്ത്യയുടെ ജനാധിപത്യത്തെയും നിയമവാഴ്ചയെയും ചോദ്യംചെയ്യാൻ ഒരു വിദേശ സർക്കാരിനും അവകാശമില്ലെന്നു വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഒരു വിദേശ സർക്കാരിന് ഇന്ത്യൻ പൗരന്റെ ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന അവകാശങ്ങളെ ചോദ്യം ചെയ്യാൻ അവകാശമില്ലെന്നു വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു. എല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന മതേതര രാഷ്ട്രമാണ് ഇന്ത്യ. അമേരിക്കയ്ക്ക് ഇക്കാര്യത്തിൽ അഭിപ്രായം പറയാനുള്ള അവകാശമില്ലെന്നു വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ജൂണ്‍ 21നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് 2018ലെ വാർഷിക ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം റിപ്പോർട്ട് പുറത്ത് വിട്ടത്. റിപ്പോർട്ടിനെ ആദ്യദിനംതന്നെ ബിജെപി തള്ളിയിരുന്നു. മോദി സർക്കാരിനെതിരായി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതാണ് റിപ്പോർട്ട് എന്നായിരുന്നു പ്രതികരണം. ഇതിനു പിന്നാലെയാണ് വിദേശകാര്യമന്ത്രാലയം വിമർശനവുമായി എത്തിയത്.
എക്കാലത്തും സഹിഷ്ണുതയ്ക്കും തുല്യാവകാശത്തിനും വേണ്ടി നിലകൊണ്ട സമൂഹമാണ് ഇന്ത്യയിലേത്. എല്ലാ വിഭാഗങ്ങൾക്കും മൗലിക അവകാശം ഇന്ത്യൻ ഭരണഘടന ഉറപ്പാക്കുന്നുണ്ടെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. എന്നാൽ, റിപ്പോർട്ടിലെ നിരീക്ഷണങ്ങൾ അനുസരിച്ച് ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണം ഉയർത്തിപ്പിടിക്കുന്നതിൽ രാജ്യത്തു പരാജയം സംഭവിച്ചിട്ടില്ലേ എന്ന ചോദ്യത്തോടു പ്രതികരിക്കാൻ വിദേശകാര്യ വക്താവ് തയാറായില്ല. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കു മതസ്വാതന്ത്ര്യം ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നു വ്യക്തമാക്കുന്നതാണ് അമേരിക്കൻ റിപ്പോർട്ട്. ഹിന്ദുത്വവാദി ഗ്രൂപ്പുകൾ ദളിത് ന്യൂനപക്ഷ വിഭാഗങ്ങളെ, പ്രത്യേകിച്ചു മുസ്ലിം സമുദായ അംഗങ്ങളെ, ആൾക്കൂട്ട ആക്രമണത്തിന് ഇരകളാക്കുന്നു. മുസ്ലിം, ക്രൈസ്തവ, സിക്ക്, ബുദ്ധ, ജൈന വിഭാഗങ്ങൾ പീഡിപ്പിക്കപ്പെടുന്നു. മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനൊപ്പമാണ്.
ആൾക്കൂട്ട ആക്രമണങ്ങൾ, പശുവിന്റെ പേരിലുള്ള അതിക്രമങ്ങൾ എല്ലാം റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ ഇന്ത്യൻ സന്ദർശനത്തിന് മുന്നോടിയായാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചതെന്നത് ശ്രദ്ധേയം. ജൂണ്‍ 25നാണ് പോംപിയോയുടെ ഇന്ത്യാ സന്ദർശനം.
സെബി മാത്യു
ഇന്ത്യയിൽ ന്യൂനപക്ഷം ഭീതിയിലെന്ന അമേരിക്കൻ റിപ്പോർട്ട് തള്ളി കേന്ദ്രം
12:12 AM Jun 24, 2019 | Deepika.com