ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ലഭിച്ചാൽ നിരസിക്കാൻ തീരുമാനിച്ച് ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസ്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകാമെന്ന് ഔപചാരികമായോ അനൗപചാരികമായോ ബിജെപി നേതൃത്വം പറഞ്ഞിട്ടില്ലെങ്കിലും ആന്ധ്രപ്രദേശിനു പ്രത്യേകപദവി നല്‍കുംവരെ ഇത്തരം സ്ഥാനമോഹങ്ങൾ സ്വീകരിക്കേണ്ടെന്ന നിലപാടിലാണു വൈഎസ്ആർ കോൺഗ്രസ്. അതുവരെ ഭരണപക്ഷത്തോടും പ്രതിപക്ഷത്തോടും സമദൂരം തുടരുമെന്നും മുതിർന്ന പാർട്ടി നേതാക്കൾ വ്യക്തമാക്കുന്നു.
സംസ്ഥാനത്തിനു പ്രത്യേകപദവി ലഭിക്കാത്തതിൽ പ്രതിപക്ഷത്തെ മുഖ്യകക്ഷിയായ കോൺഗ്രസിനും പങ്കുണ്ടെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. ആന്ധ്രപ്രദേശിനു ഉത്തരവാദിത്വമുണ്ടെന്നാണു പാർട്ടി നിലപാട്. ആന്ധ്രാപ്രദേശിനെ വിഭജിച്ചെങ്കിലും പ്രത്യേകപദവി അനുവദിക്കാൻ അവർ തയാറായില്ല. അതുകൊണ്ടാണു കോൺഗ്രസിനോട് അകന്നുനിൽക്കുന്നത്. 22 അംഗങ്ങളുള്ള, ലോക്സഭയിലെ നാലാമത്തെ വലിയ കക്ഷിയായ പാർട്ടിയുടെ മുതിർന്ന നേതാക്കൾ പറയുന്നു.
അതേസമയം, രാജ്യതാത്പര്യം പരിഗണിച്ച് തെരഞ്ഞെടുക്കപ്പെട്ട വിഷയങ്ങളിൽ സർക്കാരിനു പിന്തുണ നൽകും. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം വേണ്ടെന്നു ബിജെപിയെ അറിയിച്ചിട്ടുണ്ടെ ന്നും നേതാക്കൾ പറഞ്ഞു.
ആന്ധ്രയ്ക്കു പ്രത്യേകപദവി: സമദൂര സിദ്ധാന്തവുമായി വൈഎസ്ആർ കോൺഗ്രസ്
12:12 AM Jun 24, 2019 | Deepika.com