ന്യൂഡൽഹി: വിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതിയിൽ പ്രതിരോധ, വ്യോമസേന ഉദ്യോഗസ്ഥർക്കും ആയുധ വ്യാപാരിയായ സഞ്ജയ് ഭണ്ഡാരി അടക്കമുള്ളവർക്കുമെതിരേ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. സഞ്ജയ് ഭണ്ഡാരിയുടെ ഓഫീസിലും വസതിയിലും ഉൾപ്പെടെ നടത്തിയ റെയ്ഡിനു പിന്നാലെയാണ് കേസെടുത്തത്. 2009ൽ വാങ്ങിയ 75 പൈലാറ്റസ് ബേസിക് എയർക്രാഫ്റ്റ് ഇടപാടുമായി ബന്ധപ്പെട്ടാണ് നടപടി.
വിവാദ ആയുധ ഇടപാടുകളും ഭൂമി ഇടപാടുകളും സംബന്ധിച്ച പരാതികളിൽ ആദായ നികുതി വകുപ്പിന്റെയും ഡൽഹി പോലീസിന്റെയും നടപടികളുടെ ഭാഗമായി 2016ൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു.
ഇതിന്റെ ഭാഗമായി 2017 ഡിസംബറിൽ ഇഡി രാജ്യത്തും വിദേശത്തുമുള്ള ഭണ്ഡാരിയുടെ 26.61 കോടിയുടെ സ്വത്തുവകകൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് സിബിഐയും നടപടിയെടുത്തത്. മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്തുണ്ടാക്കിയ 2896 കോടിയുടെ ഇടപാടിൽ 339 കോടിയുടെ അനധികൃത ഇടപാടു നടത്തിയെന്നാണ് സിബിഐയുടെ ആരോപണം.
വിമാന ഇടപാട് : സിബിഐ കേസെടുത്തു
12:14 AM Jun 23, 2019 | Deepika.com