ഡീൻ കുര്യാക്കോസ്
പ്രളയത്തെ നേരിട്ട ഇടുക്കിയിലെ കർഷകർക്ക് കടാശ്വാസത്തിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ മോറോട്ടോറിയത്തിന് റിസർവ് ബാങ്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. ശൂന്യവേളയിൽ വിഷയം ഉന്നയിച്ചപ്പോൾ കേരളത്തിൽ കഴിഞ്ഞ വർഷം മാത്രം ഇരുപതോളം കർഷകരാണ് ആത്മഹത്യ ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിൽ തന്നെ ഇടുക്കിയിൽ ഒന്പതു കർഷകർ ജപ്തി നടപടികൾ ഭയന്ന് ജീവനൊടുക്കുകയായിരുന്നു എന്നും എംപി ചൂണ്ടിക്കാട്ടി.
ആന്റോ ആന്റണി
സുപ്രീം കോടതി വിധിയെത്തുടർന്ന് ശബരിമല ദർശനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രതിസന്ധി മറികടക്കുന്നതിനായി അടിയന്തരമായി നിയമനിർമാണം നടത്തണമെന്ന് ശൂന്യവേളയിൽ ആന്റോ ആന്റണി എംപി. ഭരണഘടനയുടെ 26-ാം അനുഛേദം അനുശാസിക്കുന്ന ആചാര-അനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതിനുള്ള അവകാശം ഈ വിധിയെത്തുടർന്ന് ഇല്ലാതായിരിക്കുകയാണ്. ഇതിൽ വിശ്വാസി സമൂഹം ആശങ്കാകുലരാണ്. പാർലമെന്റിൽ നിഷിപ്തമായ അധികാരം ഉപയോഗിച്ച് സുപ്രീം കോടതി വിധി മറികടക്കാൻ പുതിയ നിയമം പാസാക്കണമെന്നും അതിന് കേന്ദ്ര സർക്കാർ മുൻകൈ എടുക്കണമെന്നും ആന്റോ ആന്റണി ആവശ്യപ്പെട്ടു.
അടൂർ പ്രകാശ്
ആറ്റിങ്ങൽ ബൈപാസ് യാഥാർഥ്യമാക്കുന്നതിന് കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്ന് അടിയന്തര ഇടപെടൽ ഉണ്ടാവണമെന്ന് അടൂർ പ്രകാശ് എം.പി ശൂന്യവേളയിലുന്നയിച്ച ആദ്യ സബ്മിഷനിൽ ആവശ്യപ്പെട്ടു. നാഷണൽ ഹൈവേ 66ൽ കഴക്കൂട്ടം കടന്പാട്ടുകോണം പ്രൊജക്ടിന്റെ ഭാഗമായ ആറ്റിങ്ങൽ ബൈപാസ് മൂന്നു പതിറ്റാണ്ടായുള്ള ആവശ്യമാണ്. 2018 ജൂണ് മാസത്തിൽ ഇറങ്ങിയ 3 എ വിജ്ഞാപനത്തിന്റെ കാലാവധി ഈ മാസം തീരുകയാണ്. അതിനു മുൻപായി 3 ഡി വിജ്ഞാപനം ഇറങ്ങുന്നില്ലെങ്കിൽ 3 എ അസാധുവാകുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ടി.എൻ പ്രതാപൻ
കടലാക്രമണം രൂക്ഷമായ കേരളത്തിലെ തീരങ്ങളിൽ കടൽഭിത്തി നിർമാണത്തിന് കേന്ദ്രം പ്രത്യേക സഹായം അനുവദിക്കണമെന്ന് ടി. എൻ പ്രതാപൻ സഭയിൽ ആവശ്യപ്പെട്ടു. 576കി മീ ദൈർഘ്യമുള്ള കേരളത്തിലെ തീരദേശത്ത് ആകെ 370 കി മീ മാത്രമാണ് കടൽ ഭിത്തിയുള്ളത്. സംരക്ഷിക്കപ്പെടാത്ത 206 കി മീ ദൈർഘ്യമുള്ള തീരാ ഭാഗങ്ങളിൽ ഏകദേശം 23കിലോമീറ്റർ ഭാഗം അങ്ങേയറ്റം പരിതാപകരമായ സ്ഥിതിയിലാണുള്ളത്. സംരക്ഷിക്കപ്പെട്ട മേഖലയിൽ തന്നെ ഇരുന്നൂറിൽ അധികം കി മീ ദൈർഘ്യത്തിൽ കടൽഭിത്തി പുനഃനിർമാണവും മറ്റു പരിപാലനങ്ങളും നടത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജോസ് കെ. മാണി
കേരളത്തിലെ കർഷകരെടുത്ത എല്ലാ വായ്പകൾക്കും സംസ്ഥാന സർക്കാർ ഡിസംബർ 31 വരെ ഏർപ്പെടുത്തിയ മോറട്ടോറിയം നീട്ടുന്നതിന് അനുമതി നിഷേധിച്ച റിസർവ് ബാങ്ക് നടപടി പിൻവലിക്കണമെന്നു ജോസ് കെ.മാണി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനുമായി ചർച്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തു. 48,000 കോടി രൂപയുടെ വായ്പയാണ് സംസ്ഥാനത്തെ കർഷകർക്ക് ബാങ്കുകൾ നൽകിയിട്ടുള്ളത്. മനുഷ്യത്വപരമായ സമീപനം സ്വീകരിച്ച് മോറട്ടോറിയത്തിന് അനുമതി നിഷേധിക്കുന്ന നടപടി പിൻവലിക്കണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.
കേരളം പാർലമെന്റിൽ
01:22 AM Jun 22, 2019 | Deepika.com