തലശേരി: തലശേരി ജഗന്നാഥക്ഷേത്രം ഭരണസമിതിയായ ശ്രീ ജ്ഞാനോദയ യോഗം പ്രസിഡന്റും മുൻ നഗരസഭാംഗവുമായ ജില്ലാ കോടതിക്കു സമീപത്തെ ഹോളോ വേ റോഡിൽ ‘ഗോവർധനി’ൽ കെ.പി. രത്നാകരൻ (86) നിര്യാതനായി. ഇന്നലെ രാവിലെ 9.40ന് കോടിയേരി മലബാർ കാൻസർ സെന്ററിലായിരുന്നു അന്ത്യം. സംസ്കാരം ഇന്നു നാലിന് കതിരൂർ കുണ്ടുചിറ ശ്മശാനത്തിൽ. ഏറെക്കാലമായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അമരക്കാരനായിരുന്ന കെ.പി.രത്നാകരൻ തലശേരി പ്രഭാ ടാക്കീസ്, ജനത ട്രാവൽസ്, ജില്ലാ കോടതിക്കു സമീപത്തെ വിക്ടോറിയ ഹോട്ടൽ എന്നിവയുടെ ഉടമയായിരുന്നു. 1976 ജൂലൈ ഒന്നുമുതൽ ശ്രീ ജ്ഞാനോദയ യോഗത്തിന്റെ പ്രസിഡന്റായി പ്രവർത്തിക്കുന്നു. മൂന്നുതവണ തലശേരി നഗരസഭാംഗമായിരുന്നു. ദീർഘകാലം എസ്എൻ ട്രസ്റ്റ് അംഗവും എസ്എൻ റീജണൽ ഡെവലപ്മെന്റ് കൗൺസിൽ അംഗം, കണ്ണൂർ എസ്എൻ കോളജ് ട്രസ്റ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
ഇറാക്കിൽ മോട്ടോർ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു കെ.പി.രത്നാകരൻ. നാട്ടിലെത്തിയശേഷമാണ് നഗരത്തിലെ ആദ്യകാല ടാക്കീസായ പ്രഭാ ടാക്കീസ് സ്ഥാപിച്ചത്. വിദ്യാർഥിയായിരിക്കെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
ഭാര്യ: പി.എൻ.സംയുക്ത (കണ്ണൂർ) . മക്കൾ: രത്നപ്രഭ (ചെന്നൈ), രത്നജ്യോതി (ബംഗളൂരു), രത്നദീപ (ചെന്നൈ) , അപർണ ചൗധരി ( മൗറീഷ്യസ്), അരവിന്ദ് (ഉണ്ണി -വിക്ടോറിയ ഹോട്ടൽ). മരുമക്കൾ: ശ്രീറാം (ചെന്നൈ), റവ്നീത് ചൗധരി (മൗറീഷ്യസ്), ബീന (പാലക്കാട്). സഹോദരങ്ങൾ: പരേതരായ ശ്രീനിവാസൻ, ജയദേവൻ. സിനിമാതാരം പ്രണതി പേരക്കുട്ടിയാണ്.
കെ.പി.രത്നാകരൻ അന്തരിച്ചു
10:34 PM Sep 27, 2017 | Deepika.com