ന്യൂഡൽഹി: ചന്ദ്രബാബു നായിഡുവിനു കനത്ത പ്രഹരമേൽപ്പിച്ച് തെലുങ്കുദേശം പാർട്ടി(ടി ഡിപി)യുടെ നാലു രാജ്യസഭാ എംപിമാർ ബിജെപിയിൽ ചേർന്നു. രാജ്യസഭയിൽ ടിഡിപിക്ക് ആറ് എംപിമാരുള്ളതിൽ നാലു പേരാണ് ഇന്നലെ ബിജെപിയിൽ ലയിക്കുന്നു എന്നറിയിച്ച് രാജ്യസഭാ അധ്യക്ഷൻ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിനെ കണ്ട് കത്തു നൽകിയത്.
വൈ.എസ് ചൗധരി, സി.എം. രമേഷ്, ഗരികപോട്ടി മോഹൻ റാവു, ടി.ജി. വെങ്കിടേഷ് എന്നിവരാണു ടിഡിപി വിട്ടത്. ഇവർ പിന്നീട് ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെ.പി. നഡ്ഡയ്ക്കൊപ്പം ബിജെപി ആസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടു. വൈ.എസ് . ചൗധരി മുൻ കേന്ദ്രമന്ത്രിയും ടിഡിപി പാർലമെന്ററി പാർട്ടി നേതാവുമായിരുന്നു. നാലു പേർകൂടി എത്തിയതോടെ രാജ്യസഭയിൽ എൻഡിഎയുടെ അംഗബലം 106 ആയി. ബിജെപിക്കു മാത്രം 75 പേർ.
ആകെയുള്ള ആറ് എംപിമാരിൽ നാലു പേരും പാർട്ടി വിട്ടതിനാൽ കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ല. വെങ്കയ്യ നായിഡുവിനു നൽകിയ പ്രമേയത്തിൽ ഭരണഘടനയുടെ പത്താം ഷെഡ്യൂളിലെ നാലാം ഖണ്ഡിക അനുസരിച്ച് തങ്ങൾ ബിജെപിയിലേക്കു ലയിക്കുകയാണെന്നാണ് അവർ പറഞ്ഞത്. ഭരണഘടനയിലെ ഈ വകുപ്പനുസരിച്ച് മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെയാണ് പാർട്ടി വിട്ടു മറ്റൊരു പാർട്ടിയിലേക്കു ചേരുന്നതെങ്കിൽ കൂറുമാറ്റ നിയമം ബാധകമാകില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും വികസന നയങ്ങളിലും ആകൃഷ്ടരായാണ് പാർട്ടി വിട്ട് ബിജെപിയിലേക്ക് ലയിക്കുന്നതെന്നാണ് അവരുടെ വിശദീകരണം. ടിഡിപി ഇതിനു മുൻപും ഇത്തരം പ്രതിസന്ധിഘട്ടങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ടെന്നായിരുന്നു അമേരിക്കയിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്ന ചന്ദ്രബാബു നായിഡുവിന്റെ പ്രതികരണം.
ബിജെപിക്കൊപ്പംനിന്നത് പ്രത്യേക സംസ്ഥാന പദവി എന്ന ആവശ്യം മുൻനിർത്തിയാണ്. പ്രത്യേക സംസ്ഥാന പദവി എന്ന ആവശ്യത്തിനു വേണ്ടി കേന്ദ്രമന്ത്രി സ്ഥാനങ്ങൾ വരെ ഉപേക്ഷിച്ചവരാണ് തങ്ങളെന്നും നായിഡു പ്രതികരിച്ചു. എല്ലാവരെയും അംഗീകരിക്കുക എന്നാണ് ബിജെപിയുടെ നയമെന്നും അതിലൂടെ പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെ.പി നഡ്ഡ പറഞ്ഞു.
സെബി മാത്യു
നാലു ടിഡിപി എംപിമാർ ബിജെപിയിൽ
12:27 AM Jun 21, 2019 | Deepika.com