ജാംനഗർ: മൂന്നു പതിറ്റാണ്ടുമുന്പുള്ള കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ ഗുജറാത്തിലെ വിവാദ ഐപിഎസ് ഓഫീസറായിരുന്ന സഞ്ജീവ് ഭട്ടിനു ജീവപര്യന്തം തടവ്. 1990 ൽ ജാംനഗറിൽ അഡീഷണൽ എസ്പിയായിരിക്കുന്പോൾ സാമുദായിക കലാപവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലിരുന്ന പ്രഭുദാസ് വൈഷ്ണാനി എന്നയാൾ മരണമടഞ്ഞ കേസിലാണ് ശിക്ഷ.
അനധികൃതമായി മയക്കുമരുന്ന് കസ്റ്റഡിയിൽവച്ചുവെന്നാരോപിച്ച് ഒരാളെ അന്യായമായി അറസ്റ്റ് ചെയ്തുവെന്ന കേസിൽ ശിക്ഷിക്കപ്പെട്ട സഞ്ജീവ് ഭട്ട് ഇപ്പോൾ ജയിലിലാണ്. സർവീസിൽനിന്നു നിരന്തരം വിട്ടുനിന്നുവെന്ന കുറ്റംചുമത്തി 2011 ൽ ഇദ്ദേഹത്തെ സസ്പൻഡ് ചെയ്തിരുന്നു. 2015 ൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സർവീസിൽനിന്ന് പുറത്താക്കി ഉത്തരവിടുകയും ചെയ്തിരുന്നു.
2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയിൽ ഭട്ട് നേരത്തെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
കസ്റ്റഡിമരണക്കേസിൽ ഭട്ടിനു പുറമേ പോലീസ് കോൺസ്റ്റബിൾ പ്രവീൺസിംഗ് സാലയെയും ജാംനഗർ സെഷൻസ് കോടതി ജഡ്ജി ഡി.എൻ. വ്യാസ് ശിക്ഷിച്ചിട്ടുണ്ട്. ഇതിനുപുറമേ അഞ്ച് പോലീസുകാർക്ക് രണ്ടുവർഷം വീതം തടവും കോടതി നൽകി.
സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് 2012ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മണിനഗർ മണ്ഡലത്തിൽ നരേന്ദ്ര മോദിക്കെതിരേ കോണ്ഗ്രസ് ടിക്കറ്റിൽ മത്സരിച്ചിരുന്നു.
കസ്റ്റഡി മരണക്കേസ്: ഒടുവിൽ സഞ്ജീവ് ഭട്ടിനു ശിക്ഷ
12:26 AM Jun 21, 2019 | Deepika.com